കാസർഗോഡ്: കൂഡ്ലു സർവീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി കീഴടങ്ങി. ഉളിയത്തടുക്ക നാഷണൽ നഗർ റോഡിലെ ഹർഷാദ് പുളിക്കൂറാ(24)ണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി ജാമ്യത്തിൽ വിട്ടു. കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി ജില്ലാ അഡീ. സെഷൻസ് കോടതി(ഒന്ന്)യിൽ 14ന് ഹാജരാകാൻ നിർദ്ദേശിച്ചു.
കേസിൽ ജാമ്യത്തിലിറങ്ങിയ മറ്റൊരു പ്രതിയായ എറണാകുളം പള്ളുരുത്തി സ്വദേശി ഫെനിക്സ് നെറ്റോ കഴിഞ്ഞ ദിവസം വിചാരണ കോടതിയിൽ കീഴടങ്ങിയിരുന്നു. 2015 സെപ്റ്റംബർ ഏഴിനാണ് കൂഡ്ലു. ബാങ്ക് കവർച്ച നടന്നത്. 17.684 കിലോഗ്രാം സ്വർണവും 12,05,021 രൂപയുമാണ് നഷ്ടപ്പെട്ടത്. അതേസമയം കേസിൽ ഒളിവിൽ കഴിയുന്ന രണ്ടുപേർക്കെതിരെയുള്ള വിചാരണ മാറ്റിവച്ചു. തമിഴ്നാട് പളനി റോഡിലെ ദിൽസത്ത് (24), തിരുപ്പട്ടൂർ ഉജാർ പാളയത്തെ സുമ(35) എന്നിവർക്കെതിരേയുള്ള നടപടികളാണ് മാറ്റിവച്ചത്. പ്രതികളെ ഇതുവരേയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കൂഡ്ലു ബാങ്ക് കവർച്ചാക്കേസ്: ഒരു പ്രതികൂടി കീഴടങ്ങി
01:28 AM Nov 03, 2018 | Deepika.com