രാജപുരം: ആധാറിലൂടെ വയോധികയ്ക്ക് കുടുംബത്തെ തിരിച്ചുകിട്ടി. ഹൊസങ്കടി സ്വദേശിനി ബാകി ഐത്തു (81) വിനാണ് കുടുംബത്തെ തിരിച്ചുകിട്ടിയത്. ഓർമക്കുറവുള്ള ബാകി കഴിഞ്ഞ മാർച്ച് 27നു വീട്ടിൽനിന്നും മരുന്ന് വാങ്ങാൻ പോയി വീട്ടിലേക്ക് തിരിച്ചു പോകാനുള്ള വഴി അറിയാതെ മഞ്ചേശ്വരത്ത് വിഷമിക്കുന്ന സമയത്ത് പോലീസുകാരാണ് കള്ളാർ പെരുമ്പിള്ളിയിലെ ബത്ലഹേം ആശ്രമത്തിലെത്തിച്ചത്.
ആശ്രമത്തിലുള്ള അന്തേവാസികൾക്ക് ആധാർ എടുത്തുകൊടുക്കുന്ന പതിവുണ്ടായിരുന്നു. ആശ്രമത്തിൽ മൊത്തം 62 അന്തേവാസികളാണ് ഇപ്പോൾ ഉള്ളത്. ഇതിൽ അവസാനം എത്തിയ നാലുപേർക്ക് ആധാർ ഇല്ലാത്തതിനാൽ ആധാർ എടുക്കാൻ കോളിച്ചാൽ അക്ഷയകേന്ദ്രത്തിലെ ജസ്റ്റിൻ ആശ്രമത്തിൽ എത്തുകയും ആധാർ എടുക്കുന്ന സമയത്ത് ബാകി അമ്മയുടെ കൈ പരിശോധിക്കുമ്പോൾ നേരത്തെ ആധാർ എടുത്തതായി കാണിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അമ്മയുടെ വിലാസം കിട്ടിയത്.
പിന്നീട് ഹൊസങ്കടിയിൽ ഉള്ള കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും അവർ വന്ന് അമ്മയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. അമ്മയുടെ മൂന്ന് മക്കളും മരിച്ചത് മൂലം ഉണ്ടായ മാനസികാഘാതമാണ് അമ്മയുടെ ഓർമശക്തി നഷ്ടപ്പെടാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഓർമക്കുറവ് മൂലം അലഞ്ഞുതിരിയുന്ന സമയത്താണ് പോലീസിന്റെ കൈയിൽ പെടുന്നത്. അവിടെ നിന്നും പോലീസുകാരാണ് ആശ്രമത്തിൽ എത്തിച്ചത്. കുടുംബാംഗങ്ങൾക്ക് ബാകി അമ്മയെ കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലുമപ്പുറത്തായിരുന്നു എന്ന് ആശ്രമം നടത്തിപ്പുകാരനായ പീറ്ററിന്റെ ഭാര്യ ഷൈജ പറഞ്ഞു.
ആധാർ തുണച്ചു; ബാകി ഐത്തുവിന് കുടുംബത്തെ തിരിച്ചുകിട്ടി
01:28 AM Nov 03, 2018 | Deepika.com