തളിപ്പറമ്പ്: ജനവാസകേന്ദ്രത്തില്‍ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി. 20 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച കേന്ദ്രം ഈ മാസം ആറിന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് എതിർപ്പുമായി ആക്ഷന്‍ കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്. നവംബര്‍ 27 വരെ നിലവിലുള്ള സ്ഥിതിതുടരണമെന്ന് തളിപ്പറമ്പ് മുൻസിഫ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഇത് ലംഘിച്ചാണ് സംസ്കരണ കേന്ദ്രം സ്ഥാപിച്ചതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. കോടതിയുത്തരവ് ലംഘിച്ച് പഞ്ചായത്ത് ഉദ്ഘാടനവുമായി മുന്നോട്ടുപോയാല്‍ ജനങ്ങളെ അണിനിരത്തി തടയുമെന്നും ആക്ഷന്‍ കമ്മറ്റി വ്യക്തമാക്കി. നിരവധി വീടുകളും ഗവ.ഐടിഐ, മദ്രസ എന്നിവയും നൂറുകണക്കിന് വീടുകളുമുള്ള ഈ പ്രദേശത്ത് പ്ലാസ്റ്റിക് ഉരുക്കി മറ്റ് ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള നീക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സും ഇതേവരെ പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.അഹമ്മദ്, മണ്ണന്‍ സുബൈര്‍, സാമാ അബ്ദുള്ള, എ.പി.അയൂബ് എന്നിവര്‍ പങ്കെടുത്തു.
പ്ലാസ്റ്റിക് സംസ്കരണകേന്ദ്രത്തിന്റെ ഉദ്ഘാടനം തടയുമെന്ന് ആക്ഷൻ കമ്മിറ്റി
01:24 AM Nov 03, 2018 | Deepika.com