മാങ്ങാട്ടുപറന്പിൽ അത്യാധുനിക സിന്തറ്റിക് ട്രാക്ക് സജ്ജമായി; ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

01:20 AM Nov 03, 2018 | Deepika.com
റെനീഷ് മാത്യു

കണ്ണൂർ: ഉത്തരമലബാറിന്‍റെ കായികസ്വപ്നങ്ങൾ പൂവണിയാൻ കണ്ണൂർ സർവകലാശാലയിലെ മാങ്ങാട്ടുപറന്പ് കാന്പസിൽ അത്യാധുനിക സിന്തറ്റിക് ട്രാക്ക് തയാറായി. ആറരക്കോടി രൂപ ചെലവിൽ 400 മീറ്ററിന്‍റെ എട്ട് ലൈനുകളുള്ള സിന്തറ്റിക് ട്രാക്കാണ് സജ്ജമായത്. സർവകലാശാല കായിക പഠന വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് ട്രാക്ക് നിർമിച്ചത്. ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻ (ഐഎഎഎഫ്) ട്രാക്ക് പരിശോധിച്ച് അംഗീകാരം നല്കിക്കഴിഞ്ഞു. അത്യാധുനിക സംവിധാനങ്ങളുള്ള ജിംനേഷ്യം സെന്‍റർ തുടങ്ങാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. രണ്ടരക്കോടി രൂപ ഇതിന് അനുവദിച്ചിട്ടുണ്ട്.

ശാരീരിക പരിശോധനകളുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ലാബുകളും വരുന്നുണ്ട്. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. പി.ടി. ജോസഫിന്‍റെ നേതൃത്വത്തിലാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത്. നിലവിൽ കേരള, കാലിക്കറ്റ് സർവകലാശാലകളിലാണ് സിന്തറ്റിക് ട്രാക്കുള്ളത്. സിന്തറ്റിക് ട്രാക്കിന്‍റെ ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ട്രാക്കിനോടനുബന്ധിച്ചുള്ള സർവകലാശാല അത്‌ലറ്റിക് കോച്ചിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം ടി.വി. രാജേഷ് എംഎൽഎ നിർവഹിക്കും. ഒളിന്പ്യൻ ഷൈനി വിൽസൺ മുഖ്യാതിഥിയായിരിക്കും. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിക്കും. എംപിമാരായ പി.കെ. ശ്രീമതി, പി. കരുണാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.ഐ. ഷാനവാസ്, കെ.കെ. രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഒ.കെ. ബിനീഷ്, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

രാജ്യാന്തര നിലവാരത്തിലുള്ളത്

അന്താരാഷ്‌ട്ര നിലവാരത്തിലാണ് സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും പൂർത്തിയായിരിക്കുന്നത്. നാല് ജംപിംഗ് പിറ്റ്, ഹാമർ ത്രോ, ഡിസ്കസ് ത്രോ കെയ്ജുകൾ എന്നിവയ്ക്കുപുറമെ സ്റ്റീപ്പിൾ ചെയ്സ് മത്സരത്തിനുള്ള വാട്ടർ ജംപും ട്രാക്കിൽ ക്രമീകരിച്ചിട്ടുണ്ട്. 110 മീറ്റർ നീളത്തിലും 76 മീറ്റർ വീതിയിലും ബർമുഡ ഗ്രാസ് വച്ചു പിടിപ്പിച്ച ഫുട്ബോൾ ഫീൽഡും ട്രാക്കിനുള്ളിലായി നിർമിച്ചിട്ടുണ്ട്. 3000 പേർക്ക് ഇരിക്കാവുന്ന ഗാലറി, എക്വിപ്മെന്‍റ് സ്റ്റോർ റൂം, ഡ്രസിംഗ് റൂം എന്നീ സംവിധാനങ്ങളുമുണ്ട്. ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിച്ച് രാത്രിയിലും മത്സരങ്ങൾ നടത്താനുള്ള സംവിധാനങ്ങളും വരുന്നുണ്ട്. കായികതാരങ്ങൾക്കുള്ള വാമിംഗ് അപ്പ് ഗ്രൗണ്ടും ഉടൻ നിർമിക്കും. ഇതിനായി കേരള ക്ലേയ്സ് ആൻഡ് സിറാമിക്സിന്‍റെ ഉടമസ്ഥതയിലുള്ള 60 സെന്‍റ് ഭൂമി സർവകലാശാല വാങ്ങിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ഇൻഫ്രാ കന്പനിയാണ് ട്രാക്കിന്‍റെ നിർമാണം പൂർത്തിയാക്കിയത്. ട്രാക്കിന് ഇന്‍റർനാഷണൽ അത്‌ലറ്റിക് ഫെഡറേഷന്‍റെ അംഗീകാരവും ബി ക്ലാസ് മത്സരങ്ങൾ നടത്താനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. 2015 സെപ്റ്റംബറിലാണ് സിന്തറ്റിക് ട്രാക്കിന്‍റെ നിർമാണപ്രവൃത്തികൾ ആരംഭിച്ചത്.

കായിക കോഴ്സുകളുടെ കേന്ദ്രം

രാജ്യത്തുതന്നെ കായികപരമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കോഴ്സുകൾ നടത്തുന്ന സർവകലാശാലയായി കണ്ണൂർ യൂണിവേഴ്സിറ്റി മാറിയിരിക്കുകയാണ്. മാങ്ങാട്ടുപറന്പ് കാന്പസിലാണ് കായികകോഴ്സുകൾ. കായികവിദ്യാഭ്യാസത്തിൽ നല്കുന്ന ബിപിഎഡ്, എംപിഎഡ്, എംഫിൽ, പിഎച്ച്ഡി തുടങ്ങിയ കോഴ്സുകൾക്കുപുറമെ ഡിപ്ലോമ ഇൻ കളരിപ്പയറ്റ്, ഡിപ്ലോമ ഇൻ യോഗ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫിറ്റ്നസ് മാനേജ്മെന്‍റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്വിമ്മിംഗ് ട്രെയിനിംഗ് തുടങ്ങിയ കോഴ്സുകളും നടത്തുന്നുണ്ട്.

പ്രൗഢചരിത്രം വീണ്ടെടുക്കാൻ

2008-ൽ നടന്ന അന്തർസർവകലാശാല അത്‌ലറ്റിക് മീറ്റിൽ കണ്ണൂർ യൂണിവേഴ്സിറ്റിയായിരുന്നു ചാന്പ്യൻമാർ.

തുടർവർഷങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ അത്‌ലറ്റിക്സിൽ മികവ് തെളിയിച്ച ഒളിന്പ്യൻ മയൂഖ ജോണി, രാജ്യാന്തര താരങ്ങളായ ആർ. സുകുമാരി, അനു മറിയം ജോസ്, വി.ഡി. ഷിജില, കെ.സി. ദിജ എന്നിവരും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താരങ്ങളായിരുന്നു. എന്നാൽ സൗകര്യങ്ങളുടെ അപര്യാപ്തതമൂലം കണ്ണൂർ സർവകലാശാല അത്‌ലറ്റിക്സിൽ പിന്നോട്ടുപോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പരിശീലകരുടെ അഭാവമാണ് താരങ്ങൾ ഉയർന്നുവരാത്തതിന്‍റെ കാരണം. അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടായിരിക്കെ രാജ്യാന്തര കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവരെ പരിശീലനത്തിനു നിയമിച്ചാൽ മാത്രമേ കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കഴിവുള്ളവരെ കണ്ടെത്താൻ പദ്ധതി

കായികതാരങ്ങളെ വാർത്തെടുക്കുന്ന പുതിയൊരു പദ്ധതിക്ക് കണ്ണൂർ സർവകലാശാല തുടക്കം കുറിക്കുകയാണ്. യൂണിവേഴ്സിറ്റിയിലെ കായികതാരങ്ങളെ വാർത്തെടുക്കാൻ സ്കൂൾതലം മുതൽ പരിശീലനം നല്കിവരുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഉത്തരമലബാറിലെ പല താരങ്ങളും മറ്റു സർവകലാശാലകളിലേക്ക് ചേക്കേറുകയാണ്. ഇതിനു തടയിടാനാണ് കോച്ചിംഗ് സെന്‍റർ സ്ഥാപിക്കുന്നത്. കുട്ടികൾക്കായി സെലക്‌ഷൻ ക്യാന്പുകൾ നടത്തും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച പരിശീലനം നല്കും. സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ വിദ്യാഭ്യാസം നടത്തുന്നതിനുള്ള അവസരവും നല്കുന്നുണ്ട്. നിലവിൽ നീന്തലിൽ ഇത്തരം പരിശീലനം നല്കിവരുന്നുണ്ട്. ദേശീയ, അന്തർദേശീയ നീന്തൽ മത്സരങ്ങളിൽ മെഡലുകൾ നേടിയവരിൽ ചിലർ ഇവിടെ പരിശീലനം നേടിയവരാണ്.