ചങ്ങനാശേരി : കുടുംബജീവിത ധാർമ്മികത തകർക്കുന്ന കോടതി വിധികളും കേരള സർക്കാർ നിർദേശങ്ങളും പുനഃപരിശോധിക്കുക എന്ന ആവശ്യം മുൻനിർത്തി ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്തോലേറ്റ് ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ മാതൃവേദി - പിതൃവേദി സംഘടനകളുടെ സഹകരണത്തോടെ ബൃഹത്തായ പ്രതിഷേധ, ബോധവത്കരണ പരിപാടികൾ തിങ്കളാഴ്ച തുടങ്ങും.
ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് കുറ്റകരമല്ലാതാക്കാൻ, ദയാവധം അനുവദിക്കൽ, സ്വവർഗബന്ധവും വിവാഹേതര ബന്ധവും കുറ്റകരമല്ലാതാക്കൽ, രണ്ട് മക്കളിൽ കൂടുതലുളളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദം നിഷേധിക്കൽ തുടങ്ങിയ സുപ്രീംകോടതി വിധികൾ കുടുംബജീവിതത്തിന്റെ ഭദ്രതയെ തകർക്കുന്നതാണ്. അതുപോലെ കുന്പസാരം നിരോധിക്കണമെന്ന കേന്ദ്ര വനിത കമ്മീഷന്റെ ശുപാർശയും വി.കുർബാന നാവിൽ കൊടുക്കാൻ പാടില്ല എന്ന കേരള നിയമ പരിഷ്കരണ സമിതിയുടെ നിർദേശവും വിശ്വാസികളുടെ വിശ്വാസ ജീവിതത്തിന്മേലുളള കടന്നു കയറ്റമാണ്.
ഇതിനെതിരേ ചങ്ങനാശേരി അതിരൂപത പ്രോലൈഫ് സെൽ ധാർമികതയ്ക്കു വേണ്ടിയുളള വലിയ മുറവിളിയുമായി ഏറ്റുമാനൂർ മുതൽ അടൂർവരെയും മണിമല മുതൽ ആലപ്പുഴ, ചേർത്തല വരെയും 200 ഓളം ഇടവകാതിർത്തിയിലുളള പോസ്റ്റോഫീസുകൾക്ക് മുന്നിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ പ്രതിഷേധ ധർണ നടത്തും.
അതിരൂപത ഡയറക്ടർ ഫാ. ജോസ് മുകളേൽ ,അസി.ഡയറക്ടർ ഫാ. ജോണ്സണ് ചാലയ്ക്കൽ, അതിരൂപതാ പ്രോലൈഫ് കോ ഓർഡിനേറ്റർ ഏബ്രഹാം പുത്തൻകളം, സെക്രട്ടറി റജി ആഴാഞ്ചിറ, പിതൃവേദി പ്രസിഡന്റ് വർഗീസ് നെല്ലിക്കൽ, മാതൃവേദി പ്രസിഡന്റ് ഡോ.റോസമ്മ സോണി തുടങ്ങിയവർ പങ്കെടുക്കും
കുടുംബ ജീവിത ധാർമികത തകർക്കുന്ന സർക്കാർ കോടതി നടപടികൾ പുനപരിശോധിക്കുക
11:19 PM Nov 02, 2018 | Deepika.com