വടക്കഞ്ചേരി: ഹൈക്കോടതിവിധിയെ തുടർന്ന് പൊതുസ്ഥലത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡുകളും ബാനറുകളും നീക്കുന്ന ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയായതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.വടക്കഞ്ചേരി ടൗണ് റോഡുകളിലും പഞ്ചായത്ത് അതിർത്തികളുമായി സ്ഥാപിച്ചിരുന്ന 386 ഫ്ളെക്സ്ബോർഡുകളും ബാനറുകളും നീക്കംചെയ്തു.
വിവിധ രാഷ്ട്രീയപാർട്ടികളുടേത് ഉൾപ്പെടെ 124 ബോർഡുകൾ അവരവർ തന്നെ സ്വമേധയ മാറ്റി. ഇരുന്പു പൈപ്പുകളിലും മറ്റും സ്ഥിരമായി സ്ഥാപിച്ചിരുന്ന ബോർഡുകൾ കട്ടർ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. ഫുട്പാത്തുകൾ കൈയേറി ബോർഡുകൾ വയ്ക്കുന്നതും സ്ഥിരമായി സ്ഥാപിക്കുന്നതും കുറേയൊക്കെ ഒഴിവാക്കിയെന്നും ഇനിയും ഒഴിവാക്കാനുണ്ടെന്നും പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് പറഞ്ഞു.പോലീസിന്റെ കൂടി സഹായത്തോടെ ഫുട്പാത്ത് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി തുടർന്നുണ്ടാകും. ഇതിനായി പൊതുമരാമത്ത് റോഡ്സ് വിഭാഗം, വ്യാപാരികൾ എന്നിവരുടെ സഹകരണം കൂടി ഉറപ്പാക്കും.
പരാതികളില്ലാതെ ഫ്ളെക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ഏറെ സഹായകരമായെന്നും അധികൃതർ പറഞ്ഞു.ടൗണിൽ ചെറുപുഷ്പം ജംഗ്ഷൻ ഉൾപ്പെടെയുള്ള ജംഗ്ഷനുകളിൽ വൻമതിൽ പോലെയായിരുന്നു കൂറ്റൻ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്.
ഇതെല്ലാം നീക്കം ചെയ്തപ്പോൾ തന്നെ റോഡിനു വീതിയും കാൽനടയാത്രക്കാർക്ക് സൗകര്യവുമായി. ഹോമിയോ ആശുപത്രി കോന്പൗണ്ടിൽ കൂടിയിട്ടുള്ള ബോർഡുകൾ പിന്നീട് ലേലം ചെയ്തു വില്ക്കും. കാഴ്ച മറയ്ക്കുന്നതും ദിശ മറയ്ക്കുന്നതുമായ മുഴുവൻ ബോർഡുകളും രണ്ടാംഘട്ട പ്രവൃത്തിയോടെ പൂർണമായും നീക്കം ചെയ്യും.
നെൽപാടങ്ങളിൽ ഉയർത്തുന്ന കൂറ്റൻബോർഡുകളും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ നില്ക്കുന്ന ബോർഡുകൾ നീക്കം ചെയ്യാൻ നിർദേശമുണ്ടെന്നും അധികൃതർ അറിയിച്ചു. ഘട്ടമായിട്ടാകും ഈ പ്രവൃത്തികൾ നടത്തുക.
കഴിഞ്ഞ ഏതാനുംവർഷങ്ങളായി നാഥനില്ലാത്ത നിലയിൽ തോന്നുംമട്ടിലാണ് നടവഴികളിലും തിരക്കേറിയ സെന്ററുകളിലുമെല്ലാം ബോർഡുകൾ സ്ഥാപിച്ചിരുന്നത്. എന്തിനും ഏതിനും സംഘടനയായതിനാൽ റിസ്ക് എടുക്കാൻ അധികൃതരും തയാറായിരുന്നില്ല.
ബോർഡുകൾ, ബാനറുകൾ നീക്കംചെയ്യൽ വടക്കഞ്ചേരിയിൽ ഒന്നാംഘട്ട പ്രവൃത്തികൾ പൂർത്തിയായി
11:07 PM Nov 02, 2018 | Deepika.com