നെടുങ്കണ്ടം: ചക്കയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറി ചേന്പളത്ത് പ്രവർത്തനമാരംഭിച്ചു. കർഷക സംരംഭമായ ഫെന്നെ ഫുഡ് സയൻസ് എന്നപേരിലാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
ഓരോവർഷവും കോടിക്കണക്കിന് രൂപയുടെ ചക്കയാണ് ജില്ലയിൽമാത്രം പാഴായിപോകുന്നത്. അവയിൽനിന്നും ഉണങ്ങിയ ചക്കച്ചുള, ചിപ്സ്, പൗഡർ തുടങ്ങി നിരവധി മൂല്യവർധിത ഉത്പന്നങ്ങൾ ഇവിടെ നിർമിക്കും. ഇന്ത്യക്കകത്തും പുറത്തും ചക്കയിൽനിന്നുള്ള ഉൽപന്നങ്ങൾ വിൽപ്പന നടത്താനും ഇതിൽനിന്നും ലഭിക്കുന്ന ലാഭവിഹിതം കർഷകർക്കുതന്നെ നൽകാനുമാണ് പദ്ധതി.
കന്പനിയുടെ ഉദ്ഘാടനം ജോയ്സ് ജോർജ് എംപി നിർവഹിച്ചു. യോഗത്തിൽ കന്പനി ചെയർമാൻ സുനിൽ ജോസ് ഈഴക്കുന്നേൽ അധ്യക്ഷത വഹിച്ചു. അഡ്വൈസർ ഫാ. ജോസഫ് പാപ്പാടി അനുഗ്രഹപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യ പ്രഭാഷണവും നടത്തി.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം, ജില്ലാ പഞ്ചായത്തംഗം നിർമല നന്ദകുമാർ, വാർഡ് മെന്പർ ജിജോ മരങ്ങാട്ട്, സിസ്റ്റർ ബിയാ, ജിജോ ജയിംസ്, ഫാ. ജോസഫ് അക്കൂറ്റ്, ജെയ്സ് എം. ജോർജ് എന്നിവർ പ്രസംഗിച്ചു.
ചേന്പളത്തു ചക്ക ഫാക്ടറി പ്രവർത്തനം തുടങ്ങി
10:35 PM Nov 02, 2018 | Deepika.com