നാദാപുരം: റിമാൻഡിൽ കഴിയുന്ന മകനെ ജാമ്യത്തിലിറക്കാമെന്ന് വിശ്വസിപ്പിച്ച് മേഖലയിലെ പ്രമുഖ ബാങ്കുകളിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇടുക്കി ചീനിക്കുഴി സ്വദേശി അറസ്റ്റിൽ. ഉടുന്പന്നൂർ ചീനിക്കുഴി സ്വദേശി ഇഞ്ചപ്പള്ളി ഇ.വി. ബിനുമോനെ (40) യാണ് നാദാപുരം എസ്ഐ എൻ. പ്രജീഷും സംഘവും അറസ്റ്റ് ചെയ്തത്.
പേരാന്പ്ര സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ് . പേരാന്പ്ര വടക്കുന്പാട് സ്വദേശിനിയുടെ മകൻ തൊടുപുഴ പോലീസ് സറ്റേഷൻ പരിധിയിൽ നടന്ന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തൊടുപുഴ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്നു. മകനെ കോടതിയിൽ കാണാനെത്തിയ വീട്ടമ്മയെ മകൻ ബിനുമോന് പരിചയപ്പെടുത്തി കൊടുത്തിരുന്നു.
മകനെ ജാമ്യത്തിലിറക്കാൻ അഞ്ച് പവൻ തൂക്കമുള്ള മാല പണയപ്പെടുത്തി പണം വക്കീലിന് നൽകാൻ വീട്ടമ്മയോട് ആവശ്യപ്പെട്ടു. ഇവർ നാദാപുരത്തെ പ്രമുഖ ബാങ്കിൽ പണയപ്പെടുത്തി പണം ബിനുമോനും സംഘത്തിനും കൈമാറി. വീട്ടമ്മയുടെ പേരിലുള്ള അക്കൗണ്ടിലാണ് മുക്കുപണ്ടം എന്നറിയാതെ വീട്ടമ്മ വ്യാജ സ്വർണം പണയപ്പെടുത്തിയത്.
തുടർന്ന് മറ്റ് മൂന്ന് ബാങ്കുകളിലായി മൂന്ന് തവണ കൂടി മുക്കുപണ്ടം പണയപ്പെടുത്തി ബിനുമോന് രണ്ട് ലക്ഷത്തി നാൽപ്പത്തി രണ്ടായിരം രൂപ നൽകി. വീണ്ടും ബിനുമോൻ ആവശ്യപ്പെട്ടത് പ്രകാരം ഒന്നര പവൻ തൂക്കമുള്ള മാല പണയപ്പെടുത്തി ബാങ്കിൽ നിന്ന് പണം വാങ്ങി മടങ്ങുന്നതിനിടെ ബാങ്കുകാർക്ക് സംശയം തോന്നി വീട്ടമ്മയെ വിളിച്ച് വരുത്തി പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്നറിയിക്കുകയായിരുന്നു.
തുടർന്ന് വീട്ടമ്മ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ ബാങ്കിന് നൽകി ബാധ്യത തീർത്തു. ഈ വിവരം വീട്ടമ്മ കൽപ്പറ്റയിലെ മകളോട് പറഞ്ഞതോടെ പോലീസിൽ പരാതി നൽകാൻ മകൾ ആവശ്യപ്പെടുകയായിരുന്നു.
ഇത്പ്രകാരം വീട്ടമ്മ നാദാപുരം പോലീസിൽ പരാതി നൽകി. പോലീസ് പ്രതിയെ തിരിച്ചറിയുകയും വീട്ടമ്മയോട് പ്രതികളെ നാദാപുരത്തേക്ക് വിളിച്ച് വരുത്താൻ ആവശ്യപ്പെടുകയുമായിരുന്നു. നിരവധി വ്യാജ ആഭരണങ്ങളുമായി ബിനുമോന്റെ ഉടമസ്ഥതയിലുള്ള കാറിൽ നാദാപുരത്തെത്തിയ പ്രതിയെ കാർ തടഞ്ഞ് രാത്രിയോടെ ഗവ ആശുപത്രി പരിസരത്ത് വെച്ച് പിടികൂടുകയായിരുന്നു.
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം ബാങ്കുകാർക്ക് മനസിലായിട്ടും രണ്ടാഴ്ചയോളം പോലീസിൽ പരാതി നൽകാൻ ബാങ്ക് അധികൃതർ തയ്യാറാവാതിരുന്നത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. മജീദ്, സിപിഒ മാരായ ജയരാജൻ,കെ.മനോജ് വള്ളിക്കാട്,വി.സദാനന്ദൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. വ്യാജ സ്വർണം പണയപ്പെടുത്തി ചെറുതോണിയിൽ സ്വകാര്യ ബാങ്കിനെ പറ്റിച്ച കേസിൽ റിമാൻഡിലായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. മേഖലയിൽ മറ്റിടങ്ങളിൽ എവിടെയെങ്കിലും തട്ടിപ്പ് നടന്നോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് എസ്ഐ പറഞ്ഞു.
മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ഇടുക്കി സ്വദേശി അറസ്റ്റിൽ
10:35 PM Nov 02, 2018 | Deepika.com