നെടുങ്കണ്ടം: നെടുങ്കണ്ടത്ത് സർക്കാർവക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിന് കട്ടപ്പനയിലും വാടകനൽകുന്നു. കട്ടപ്പനയിൽനിന്നും നെടുങ്കണ്ടത്തേക്ക് മാറ്റിസ്ഥാപിച്ച ഉടുന്പൻചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനാണ് ഇപ്പോഴും 15,000 രൂപ വാടകയിനത്തിൽ നൽകുന്നത്. ഓഫീസ് നെടുങ്കണ്ടത്തേക്ക് മാറ്റിയെങ്കിലും ഫർണിച്ചറുകൾ കട്ടപ്പനയിലുള്ള പഴയ ഓഫീസ് കെട്ടിടത്തിൽതന്നെയാണ്. ഫർണിച്ചറുകൾ മാറ്റാത്തതുമൂലമാണ് സർക്കാരിന് ഓരോമാസവും 15,000 രൂപവീതം നഷ്ടം നേരിടുന്നത്.
ഉടുന്പൻചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കട്ടപ്പനയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇടുക്കി താലൂക്ക് രൂപീകരിച്ചതോടെ കട്ടപ്പന പുതിയ താലൂക്കിലാകുകയും ഉടുന്പൻചോല താലൂക്കിലെ ഓഫീസ് നെടുങ്കണ്ടത്തേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ജൂലൈ ഏഴിനാണ് ഓഫീസ് നെടുങ്കണ്ടത്തേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചത്.
നെടുങ്കണ്ടത്ത് മുന്പ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഓഫീസിന് ആവശ്യമായ മുറികൾ അനുവദിച്ചു. കട്ടപ്പനയിൽ വാടക കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഓഫീസ് നെടുങ്കണ്ടത്തേക്ക് മാറ്റിയെങ്കിലും ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും എടുക്കുവാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടയുകയും കെട്ടിടം താഴിട്ടു പൂട്ടുകയുമായിരുന്നു.
നിലവിൽ വിശാലമായ സ്ഥലസൗകര്യം നെടുങ്കണ്ടത്തുണ്ടെങ്കിലും ഫർണിച്ചറുകളുടെ അഭാവം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിട്ടുകൊടുത്ത ഏതാനും ഫർണിച്ചറുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഫയലുകൾ സൂക്ഷിക്കുന്നതിനും കന്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുമുള്ള സൗകര്യം ഇവിടെയില്ല. ആവശ്യമായ ഫർണിച്ചറുകൾ നെടുങ്കണ്ടത്ത് എത്തിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടില്ല.
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന് രണ്ടു വാടക
10:35 PM Nov 02, 2018 | Deepika.com