കട്ടപ്പന: തേയില കർഷകർക്ക് താങ്ങുവിലയുടെ പകുതിപോലും ലഭിക്കുന്നില്ലെന്ന് പരാതി. ഒക്ടോബറിൽ പച്ചക്കൊളുന്തിന് 14.80 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടും കർഷകർക്ക് ലഭിക്കുന്നത് ശരാശരി ആറുരൂപ മാത്രമാണ്. ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ മാസംതോറും കൂടുന്ന ഫാക്ടറി ഉടമകളുടെയും ടീബോർഡ് പ്രതിനിധികളുടെയും നേതൃത്വത്തിൽ നടക്കുന്ന വിലനിർണയ കമ്മിറ്റിയാണ് പച്ചക്കൊളുന്തിന്റെ തറവില നിശ്ചയിക്കുന്നത്. താങ്ങുവിലയിൽ കുറഞ്ഞ തുക കർഷകർക്ക് നൽകരുതെന്ന് നിർദേശമുണ്ടെങ്കിലും ഇടനിലക്കാരും ഫാക്ടറി ഉടമകളുംചേർന്ന് കർഷകരെ വഞ്ചിക്കുകയാണ്. തേയില കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളെതുടർന്നാണ് മാസംതോറും പച്ചക്കൊളുന്തിന് താങ്ങുവില നിശ്ചയിക്കാൻ കേന്ദ്രസർക്കാർ ടീബോർഡിന് നിർദേശം നൽകിയത്. കേന്ദ്രസർക്കാരിന്റെ നിർദേശവും തകിടംമറിച്ചിരിക്കുകയാണ്.
കാലവർഷക്കെടുതിയിൽ കോടികൾ നഷ്ടപ്പെട്ട ചെറുകിട തേയിലകർഷകർക്ക് സഹായംനൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായില്ല. പുകയിലകൃഷി ചെയ്യുന്നവർക്ക് പ്രളയത്തിനുശേഷം കൃഷിഭവൻവഴി പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ച സംസ്ഥാന സർക്കാർ 25000-ൽപരം ചെറുകിട കർഷക കുടുംബങ്ങളെ അപേക്ഷ നൽകുന്നതിൽനിന്നുപോലും വിലക്കേർപെടുത്തിയിരിക്കുകയാണ്. ഇതിനെതിരേ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ മുന്നറിയിപ്പുനൽകി.
തേയില കർഷകർക്ക് താങ്ങുവിലയുടെ പകുതിപോലും കിട്ടിയില്ല
10:19 PM Nov 01, 2018 | Deepika.com