തലശേരി: നഗരസഭയും പോലീസും ചേർന്നു തലശേരി പുതിയ ബസ് സ്റ്റാൻഡിൽ ഒരാഴ്ച മുന്പു നടപ്പിലാക്കിയ ട്രാക്ക് മാറ്റത്തിൽ പ്രതിഷേധിച്ചു തലശേരി-വടകര റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി. നേരത്തേ നിർത്തിയിടുന്ന ട്രാക്കിൽ തന്നെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ മുതൽ മിന്നൽസമരം തുടങ്ങിയത്.
അപ്രഖ്യാപിത പ്രതിഷേധസമരത്തിന് അംഗീകൃത ട്രേഡ് യൂണിയനുകളുടെയോ ബസുടമസ്ഥ സംഘടനകളുടെയോ പിന്തുണയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നേരത്തെ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ട്രാക്കിൽ നിർത്തിയിരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള മുഴുവൻ ബസുകളെയും പുതിയ ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി അച്ചൂട്ടി ആർക്കെയ്ഡ് ദിശയിലേക്കു മാറ്റിയിരുന്നു. ഇവിടെ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാരെ എത്തിക്കാനുള്ള വഴി കൂടിയായി പ്രസ്തുത ട്രാക്ക് മാറ്റത്തെ കാണുന്നവരുമുണ്ട്. പുതിയ സ്ഥലത്തേക്കു മാഹി-വടകര ലോക്കൽ ബസുകൾ മാറ്റിയിടാൻ തുടങ്ങിയതോടെ ഇവിടേക്കു യാത്രക്കാർ ആരും വരാതായെന്നാണു തൊഴിലാളികൾ പറയുന്നത്.
ഇതു കളക്ഷനെ ബാധിക്കുന്നതായും യാത്രക്കാർക്കും പുതിയ ക്രമീകരണം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്നാണ് ആരുടെയും ആഹ്വാനമില്ലാതെ ജോലിക്കു കയറാതിരുന്നതെന്നു തൊഴിലാളികൾ പറഞ്ഞു. മാഹി-വടകര ഭാഗത്തേക്കുള്ള 68 ഓളം സ്വകാര്യ ബസുകളാണ് ഓട്ടം നിർത്തിയത്. മിന്നൽ പണിമുടക്ക് ഇന്നും തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തലശേരി-വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
01:28 AM Nov 01, 2018 | Deepika.com