മാനന്തവാടി: മുനിസിപ്പാലിറ്റിയിലെ കെട്ടിട നന്പർ പ്ലേറ്റ് ക്രമക്കേട് അന്വേഷിക്കാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചു. ഇന്നലെ ചേർന്ന മാനന്തവാടി മുനിസിപ്പാലിറ്റി ഭരണസമിതി യോഗമാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ എംബ്ലം വച്ച് മാനന്തവാടിയിലെ കെട്ടിട നന്പർ പ്ലേറ്റ് അടിച്ച് പല കെട്ടിടങ്ങളിലും സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു. നന്പർ പ്ലേറ്റ് അടിച്ചതിനും തൊഴിലാളികളെ നിയോഗിച്ച് കെട്ടിടങ്ങളിൽ നന്പർ പ്ലേറ്റ് സ്ഥാപിച്ചതിനും ലക്ഷങ്ങളാണ് മുനിസിപ്പാലിറ്റിക്ക് നഷ്ടം വന്നത്.
സംഭവം വിവാദമായതോടെ പ്രതിപക്ഷം ഭരണ സമിതി യോഗത്തിൽ പ്രശ്നം ഉന്നയിക്കുകയും നന്പർ പ്ലേറ്റ് അടിച്ചതിൽ അനാസ്ഥ കാണിച്ചവരിൽ നിന്നും മുനിസിപ്പാലിറ്റിക്കുണ്ടായ നഷ്ടം ഈടാക്കാൻ ഭരണ സമിതി തീരുമാനിക്കുകയും ചെയ്തു.
അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കാതെ മുനിസിപ്പാലിറ്റി അധികൃതർ ഒത്തുകളിക്കുകയും തകരഷീറ്റിന് പകരം ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക്ക് പ്ലേറ്റിൽ നന്പർ അടിച്ച് കെട്ടിടങ്ങളിൽ സ്ഥാപിക്കുകയുമായിരുന്നു.
ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ ഭരണ സമിതി തീരുമാനിച്ചത്. കമ്മീഷൻ ഏതൊക്കെ വിഷയങ്ങളും കാര്യങ്ങളുമാണ് അന്വേഷിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.
ജേക്കബ് സെബാസ്റ്റ്യൻ, അബ്ദുൽ റഷീദ് പടയൻ, പി.വി. ജോർജ്, ഉണ്ണികൃഷ്ണൻ, കെ.വി. ജുബൈർ എന്നീ കൗണ്സിലർമാരെയാണ് അന്വേഷണ കമ്മീഷൻ അംഗങ്ങളായി നിയോഗിച്ചിട്ടുള്ളത്.
മുനിസിപ്പാലിറ്റി കെട്ടിട നന്പർ പ്ലേറ്റ് ക്രമക്കേട് അന്വേഷിക്കാൻ അഞ്ചംഗ സംഘം
12:36 AM Nov 01, 2018 | Deepika.com