ചിങ്ങവനം: ചിങ്ങവനം ചന്തക്കടവിലെ തോടിനു പുതിയതായി നിർമിച്ച സംരക്ഷണ ഭിത്തിയുടെ പണികൾ പൂർത്തിയായി. വാഹനയാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും പേടിസ്വപ്നമായിരുന്ന ചന്തക്കടവിൽ തോടിന് സംരക്ഷണ ഭിത്തി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
തുടർന്ന് നഗരസഭാംഗം ടിന്റു ജിൻസ്, നഗരസഭയുടെ ഫണ്ടിൽനിന്നും 13.5 ലക്ഷം രൂപ വകയിരുത്തിയാണ് ഭിത്തിനിർമാണം പൂർത്തിയാക്കിയത്. ഇതോടൊപ്പം മാലിന്യങ്ങൾ നിറഞ്ഞു നീരൊഴുക്ക് തടസമായി കിടന്ന തോട് വൃത്തിയാക്കുകയും ആഴം കൂട്ടുകയും ചെയ്തു. തോടിന് സമാന്തരമായി കിടന്ന റോഡ് എംഎൽഎ ഫണ്ടിൽനിന്നും 46 ലക്ഷം രൂപ ചെലവഴിച്ച് നേരത്തേ ടാറിംഗും നടത്തി. നിരവധി നെൽ കർഷകരുടെയും കുടുംബങ്ങളുടെയും ആശ്രയമായിരുന്ന റോഡിന്റെ ശോച്യാവസ്ഥയെത്തുടർന്ന് നിരവധി അപകടങ്ങളും ഇവിടെ നടന്നിരുന്നു.
ചിങ്ങവനത്ത് എംസി റോഡിൽനിന്നു മദ്യവിൽപനശാല ഈ റോഡിലേക്കു മാറ്റി സ്ഥാപിച്ചതിനെതുടർന്നു വാഹന ഗതാഗതം കൂടിയതോടെ ഏതുനിമിഷവും അപകടം ഉണ്ടാകാവുന്ന സ്ഥിതിയിലുമായിരുന്നു. ചിങ്ങവനം ജംഗ്ഷനിൽനിന്നും ചന്തക്കടവിലേക്കു വരുന്ന വാഹനങ്ങൾക്കു കടവിൽ റോഡ് രണ്ടായി തിരിയുന്ന ഭാഗത്ത് തോട്ടിലേക്കു വീണ് അപകടമുണ്ടാകാതെ ഇനി സഞ്ചരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു.
ചിങ്ങവനത്ത് തോടിനായി നിർമിച്ച സംരക്ഷണ ഭിത്തിയുടെ പണി പൂർത്തിയായി
12:09 AM Nov 01, 2018 | Deepika.com