ആലുവ: ദേശീയപാതയിൽ മുട്ടത്ത് സ്വകാര്യ ബസിടിച്ച് ബൈക്കിനുപിന്നിൽ യാത്രചെയ്തിരുന്ന യുവാവ് മരിച്ചു. കൊരട്ടി സൗത്ത് മംഗലശേരി ഓലപ്പുറത്ത് വീട്ടിൽ വേലായുധന്റെ മകൻ ഒ.വി. മിഥുൻ (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മംഗലശേരി കക്കാട്ട് വീട്ടിൽ സന്തോഷിന് (35) പരിക്കേറ്റു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മുട്ടം തൈക്കാവിന് സമീപമായിരുന്നു അപകടം . മുന്നിൽ പോയിരുന്ന വാഹനം എതിർ വശത്തെ റോഡിലേക്ക് തിരിയാനായി യു ടേണ്‍ എടുക്കുന്നതിനിടെ ഇടിക്കാതിരിക്കാൻ ബസ് ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ പിന്നിൽ ഇടിക്കുകയായിരുന്നു. ആലുവയിലേക്ക് വന്ന പാപ്പാളി എന്ന ബസാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിലുണ്ടായിരുന്ന ഇരുവരേയും ഉടനെ കളമശേരി കിൻഡർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തോടെ മിഥുൻ മരണമടഞ്ഞു.
മാർബിൾ തൊഴിലാളിയായ മിഥുൻ കാക്കനാട്ടെ സൈറ്റിൽനിന്ന് കരാറുകാരനായ സന്തോഷിനൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം നടത്തി.
സ്വകാര്യബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
11:55 PM Oct 31, 2018 | Deepika.com