വൈക്കം: വൈക്കത്തുനിന്നും എറണാകുളത്തേക്കു സർവീസ് ആരംഭിക്കുന്ന അതിവേഗ എസി ബോട്ട് വേഗ 120 ഇന്നു വൈക്കത്തെത്തും. കൊച്ചിയിൽനിന്നു ഇന്നു രാവിലെ ഏഴിന് ട്രയൽ റണ് നടത്തിയാണു വൈക്കത്തെത്തുക. നാലിനാണ് ബോട്ട് സർവീസ് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.
അഞ്ചു മുതൽ സർവീസ് ആരംഭിക്കും. മന്ത്രി ഡോ. തോമസ് ഐസക്ക് സർവീസ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. 120 പേർക്ക് കായൽ കാറ്റേറ്റ് വേന്പാടിന്റെ മനോഹാരിത നുകർന്ന് യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 50 ഇരിപ്പിടങ്ങൾ ഉൾപ്പെടുന്ന ക്യാബിൻ എസിയാണ്. ഇരട്ട എൻജിനിൽ പ്രവർത്തിക്കുന്ന ബോട്ട് വൈക്കത്തുനിന്നു പുറപ്പെട്ട് ഒന്നര മണിക്കൂറിനകം എറണാകുളത്തെത്തും.
നിശ്ചിത സ്ഥലങ്ങളിൽ മാത്രമാണ് ബോട്ടിനു സ്റ്റോപ്പുള്ളത്. ഗതാഗത കുരുക്കുരുക്ക് രൂക്ഷമായതിനാൽ റോഡുമാർഗം വൈക്കത്തുനിന്ന് എറണാകുളത്തെത്താൻ മിക്കപ്പോഴും രണ്ടു മണിക്കൂറിലധികം വേണ്ടിവരുന്നുണ്ട്.
ജലഗതാഗത രംഗത്ത് വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് അതിവേഗ എസി യാത്രാബോട്ട് പരീക്ഷിക്കുന്നതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു. വൈക്കം-എറണാകുളം റൂട്ടിൽ അതിവേഗ എസി ബോട്ട് വൻ വിജയമായാൽ ജലഗതാഗത വകുപ്പ് കൂടുതൽ ബോട്ടുകൾ സർവീസിനെത്തിച്ച് സംസ്ഥാനത്തൊട്ടാകെ ജലയാത്രയുടെ അനുഭൂതി അനുഭവവേദ്യമാക്കും. റോഡ് ഗതാഗതം വളരെ പിരിമുറുക്കം നിറഞ്ഞതാകുന്പോൾ സമ്മർദ്ദങ്ങളില്ലാതെ സുഖകരമായി യാത്ര ചെയ്യാമെന്നത് ബോട്ടുയാത്രയുടെ പ്രത്യേകതയാണ്. രാജ്യത്തെ ആദ്യത്തെ സോളാർ ഫെറി ആദിത്യ വിജയകരമായി വൈക്കം-തവണക്കടവ്ഫെറിയിൽ സർവീസ് നടത്തിവരികയാണ്.
സഞ്ചാരികളുടെ ഹൃദയംകവർന്ന സോളാർ ബോട്ടിനു പിന്നാലെ കായലോളങ്ങളെ കീറിമുറിച്ച് കുതിച്ചു പായുന്ന അതിവേഗ എസി ബോട്ട് വേഗ 120 വൈക്കത്തെ വിനോദസഞ്ചാര വികസനത്തിന്റെ വേഗത കൂട്ടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
വൈക്കത്തുനിന്നും ഇനി എസി ബോട്ട്
11:13 PM Oct 31, 2018 | Deepika.com