കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത പ്രളയനാന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ’സുകൃതം ഹരിതഭവനം’ പദ്ധതിയിൽ നിർമിക്കുന്ന ആദ്യവീടിന്റെ ശിലാസ്ഥാപനം തണ്ണീർമുക്കത്തു നടന്നു. അതിരൂപതാ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ശിലാസ്ഥാപനം നിർവഹിച്ചു.
തങ്ങളുടെ ജീവിതാന്തസ് ഉയർത്തുന്ന തരത്തിൽ ഒരു ഭവനം നിർമിക്കുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കുക എന്നതാണ് പാവപ്പെട്ടവർക്ക് നൽകാവുന്ന വലിയ സമ്മാനമെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിയോടു ചേർന്ന് ജീവിക്കണമെന്ന സന്ദേശം പ്രളയം നമുക്ക് നൽകിയ പാഠങ്ങളിലൊന്നാണെന്ന ഓർമ ഇനിയുള്ള കാലം നമ്മുടെ ഓരോ പ്രവർത്തനങ്ങളിലും നിഴലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തണ്ണീർമുക്കം ഗ്രാമത്തെ പ്രളയദുരിതത്തിൽ നിന്നുള്ള അതിജീവനത്തിനായി സഹായിക്കുന്ന വൈറ്റില സെന്റ് ഡാമിയൻസ് ഇടവകയെ അദ്ദേഹം അനുമോദിച്ചു. സുകൃതം ഹരിതഭവനം പദ്ധതിക്കു മേൽനോട്ടം വഹിക്കുന്ന അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. തണ്ണീർമുക്കം ഇടവക വികാരി ഫാ. ജോസഫ് ഡി. പ്ലാക്കൽ, മാത്തച്ചൻ സെവറയിൽ, ടോമി പുന്നേക്കാട്ടിൽ, സാജു മുട്ടംതൊട്ടിൽ, ആന്റണി കാച്ചപ്പിള്ളി, ജോർജ് ഏറംകുളം, വൈറ്റില സെന്റ് ഡാമിയൻസ് ഇടവക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വിവിധ ഇടവകകൾ,സന്യാസസമൂഹങ്ങൾ, സന്നദ്ധ പ്രസ്ഥാനങ്ങൾ,സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഭവനരഹിതർക്ക് ഒരു വർഷത്തിനുള്ളിൽ പരിസ്ഥിതി സൗഹൃദപരവും വാസയോഗ്യവുമായ നൂറു ഭവനങ്ങൾ നിർമിക്കുന്നതിനാണ് സുകൃതം പദ്ധതി ലക്ഷ്യമിടുന്നതെന്നു സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി അറിയിച്ചു.
സുകൃതം ഹരിതഭവനം: ആദ്യവീടിനു തറക്കല്ലിട്ടു
11:13 PM Oct 31, 2018 | Deepika.com