കുമരകം: നെഹ്റുട്രോഫി വള്ളംകളിക്കു പത്തുനാൾ ബാക്കിനിൽക്കെ കുമരകത്തെ ക്ലബ്ബുകളും തുഴച്ചിൽകാരും കടുത്തപ്രതിസന്ധിയിൽ. കുമരകം ടൗണ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം, കുമരകം ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, വേന്പനാട് ബോട്ട് ക്ലബ്ബിന്റെ ദേവാസ്, നവധാര ബോട്ട് ക്ലബ്ബിന്റെ ശ്രീവിനായകൻ, എൻസിഡിസിയുടെ ചന്പക്കുളം എന്നീ വള്ളങ്ങളാണു കുമരകത്തുനിന്നും പുന്നമടയിലെത്തുക. ഈ ക്ലബ്ബുകളെല്ലാം മുൻവർഷങ്ങളിൽ നെഹ്റു ട്രോഫി കുമരകത്തെത്തിച്ചവരുമാണ്.
ലക്ഷങ്ങൾ മുടക്കി ഒരു മാസം കഠിന പരിശീലനം പൂർത്തിയാക്കിയപ്പോഴാണു മഹാപ്രളയമെത്തി മേള മാറ്റിവയ്ക്കേണ്ടിവന്നത്. കാഷ്മീരിൽനിന്ന് നേവിക്കാരെ വിമാനത്തിൽ എത്തിച്ച് ഹോട്ടലുകളിൽ പാർപ്പിച്ചു പരിശീലനം നടത്തിയ ടീമുകളുണ്ട്. വള്ളംകളി മാറ്റിവച്ചതോടെ ഇവർ മടങ്ങി. ഈ തുഴച്ചിൽകാർക്കുള്ള പ്രതിഫലം ഇനിയും നൽകാനിരിക്കെ എങ്ങനെ വീണ്ടും പരിശീലനം നടത്തുമെന്നതാണ് ആശങ്ക.
നേവിക്കാർ ഇനി വന്നില്ലെങ്കിലും നാട്ടുകാരുടെ ടീം ഒരുവിധം ചിട്ടയിലാക്കി പരിശീലിക്കാനുള്ള സമയം തുച്ഛം. അതിനുള്ള പണവും ക്ലബ്ബുകൾക്കില്ല. തുച്ഛമായ തുക സംഘാടകരിൽനിന്ന് അഡ്വാൻസായി ലഭിച്ചാലും ഒരുക്കങ്ങൾക്ക് അത് തികയില്ല. പ്രമുഖ വള്ളങ്ങൾ മത്സരത്തിനു പുറപ്പെടാൻ എണ്ണയിട്ട് പുക കൊള്ളിച്ച് വള്ളപ്പുര കെട്ടി സൂക്ഷിക്കുകയും ദിവസവാടകയ്ക്കു മറ്റു ചുണ്ടനുകൾ എത്തിച്ചു പരിശീലനം നേടുകയുമാണു പതിവ്.
വീണ്ടും വള്ളങ്ങൾ എണ്ണയിട്ടെടുക്കാനും ഭീമമായ ചെലവുണ്ടാകും. ടൂറിസം, കാർഷിക മേഖലയിൽ പ്രളയമുണ്ടാക്കിയ മാന്ദ്യം ഇപ്പോഴും പടിഞ്ഞാറൻമേഖലയിൽ തുടരുകയാണ്. നിലവിലുള്ള കടം വീട്ടുകയെന്നത് ഓരോ ക്ലബ്ബിനും വലിയ സാന്പത്തിക ബാധ്യതയാണ്. ഒരാഴ്ചയെങ്കിലും പരിശീലനം നടത്തി നെഹ്റുട്രോഫി മത്സരത്തിൽ തുഴയാനുള്ള തീരുമാനത്തിലാണു കുമരകത്തെ ക്ലബ്ബുകൾ.
ആവേശമുണരാൻ പത്തുനാൾ; ആശങ്കയോടെ ബോട്ട് ക്ലബ്ബുകൾ
10:52 PM Oct 31, 2018 | Deepika.com