കോട്ടയം: സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നു. ഒരു മാസത്തിനകം കമ്മിറ്റികൾ രൂപീകരിച്ച് കമ്മിറ്റി അംഗങ്ങൾക്ക് പരിശീലനം നൽകാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി തീരുമാനിച്ചു.
ഈ വർഷം 122 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 63 കേസുകളും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളാണ്. ഈ സാഹചര്യത്തിലാണ് പ്രാദേശികതലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുന്നത്. കുട്ടികൾക്കായി ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെയും കുട്ടികളുടെ സുരക്ഷയ്ക്കായുളള സംവിധാനങ്ങളുടെയും പ്രവർത്തനം യോഗം വിലയിരുത്തി.
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കോട്ടയം റയിൽവേ സ്റ്റേഷനിൽ കുട്ടികൾക്കായി ഹെൽപ്പ് ഡെസ്ക് ആരംഭിക്കും. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ, ജില്ലാ പോലീസ് ചീഫ് എന്നിവരുടെ പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്തംഗം ഡോ. ശോഭ സലിം, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണ് കെ.യു. മേരിക്കുട്ടി, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ് പി. മാത്യു, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വി.ജെ. ബിനോയ് എന്നിവർ പങ്കെടുത്തു.
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നു
10:52 PM Oct 31, 2018 | Deepika.com