പാലാ: പാലാ ജനറൽ ആശുപത്രിയെ ഹൈടെക് ആരോഗ്യസേവനകേന്ദ്രമായി മാറ്റിക്കൊണ്ടുള്ള നവീകരണമാണ് ഉണ്ടാവേണ്ടതെന്ന് കെ.എം. മാണി എംഎൽഎയും ജോസ് കെ. മാണി എംപിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പാലാ ജനറൽ ആശുപത്രിയുടെ സമഗ്രവികസനം ആവശ്യപ്പെട്ട് കെ.എം. മാണി ആരോഗ്യവകുപ്പ് മന്ത്രിക്ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തിരുവന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ആവശ്യമുയർന്നത്.
വിവിധ പദ്ധതികളിലായി ഭരണാനുമതി നൽകിയിരുന്ന 40 കോടിയോളം രൂപ ചെലവഴിച്ചുകൊണ്ടുള്ള അടിസ്ഥാന സൗകര്യവികസനമാണ് പാലാ ജനറൽ ആശുപത്രിയിൽ പൂർത്തീകരിച്ചിട്ടുള്ളത്. നൂതന രോഗീസൗഹൃദ സൗകര്യങ്ങൾ ഏർപ്പെടുത്തി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം എത്രയും വേഗം ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായുള്ള ചർച്ചയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ ഫണ്ട് മുഴുവൻ ലഭ്യമാക്കിയിട്ടും ആധുനിക ഉപകരണസഹായത്തോടെയുള്ള രോഗനിർണയ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പത്ത് കോടി ലഭ്യമാക്കിയ ഈ പദ്ധതിയിൽ കെട്ടിടസമുച്ചയനിർമാണം പൂർത്തിയായിട്ട് രണ്ട് വർഷം കഴിഞ്ഞു.
വിസ്തൃതമായ സ്ഥലസൗകര്യം ലഭ്യമാക്കി വിഭാവനം ചെയ്ത് നിർമാണം പൂർത്തിയായ ഒപി, കാഷ്വാലിറ്റി മന്ദിരത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടില്ല.
അത്യാഹിത വിഭാഗത്തിനു മാത്രമായി ഓപ്പറേഷൻ തീയേറ്ററും ട്രോമാ കെയർ യൂണിറ്റും ആരംഭിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഒപി ബ്ലോക്കിനു മാത്രമായി 17.50 കോടി രൂപയാണ് മുടക്കിയിരിക്കുന്നത്. ആവശ്യമായ ഡോക്ടർമാരെ നിയമിച്ചിട്ടുള്ള ഹൃദ്രോഗ വിഭാഗത്തിന്റെ വിപുലീകരണത്തിനായി കാത്ത് ലാബും ഇന്റൻസീവ് കെയർ യൂണിറ്റോടു കൂടിയ കാർഡിയാക് യൂണിറ്റ് അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
8.80 കോടി രൂപ മുടക്കിയാണ് ഹൃദ്രോഗ ചികിത്സയ്ക്കായുള്ള കെട്ടിടസമുച്ചയം നിർമ്മിച്ചിട്ടുള്ളത്. നിലവിലുള്ള കാൻസർ ചികിത്സാ വിഭാഗത്തിൽ അധിക സൗകര്യങ്ങളും ഉപകരണങ്ങളും അനുവദിക്കുക. അധികമായി ഒരു റേഡിയോളജിസ്റ്റിനെ കൂടി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുംയോഗത്തിൽ ഉന്നയിച്ചു. ജില്ലാ ആശുപത്രിയേക്കാളും ഉയർന്ന നിലവാരമുള്ള ജനറൽ ആശുപത്രിയിൽ ഉണ്ടായിരിക്കേണ്ടതായ നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങൾ ആരംഭിക്കണമെന്നും ആവശ്യമുയർന്നു.
ആവശ്യമായ ഫണ്ട് മുൻകൂർ ലഭ്യമാക്കിയിട്ടും ആംബുലൻസ് പുതിയത് വാങ്ങുവാനുള്ള നടപടി പൂർത്തീകരിക്കാത്തതിലും ചപ്പുചവറു സംസ്കരണ സംവിധാനം ഒരുക്കുന്നതിലും അധികൃതർ വീഴ്ചവരുത്തിയതിൽ പ്രതിഷേധം ഉയർന്നു. പാലാ ജനറൽ ആശുപത്രിയുടെ സമഗ്രവികസനം ശബരിമല തീർഥാടകർക്കും തൊടുപുഴ, പീരുമേട്, കാഞ്ഞിരപ്പള്ളി താലൂക്ക് പ്രദേശത്തുള്ളവർക്കും വലിയ പ്രയോജനം ലഭ്യമാക്കും.
യോഗത്തിൽ ജോസ് കെ. മാണി എംപി, നഗരസഭാധ്യക്ഷ പ്രഫ. സെലിൻ റോയി, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ബൈജു പുതിയിടത്തുചാലിൽ, ജയ്സണ് മാന്തോട്ടം, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു.
പാലാ ജനറൽ ആശുപത്രി: ഉന്നതതലയോഗം ചേർന്നു; ആധുനിക ഉപകരണങ്ങൾ ഉടൻ എത്തിക്കണമെന്ന് ആവശ്യം
10:49 PM Oct 31, 2018 | Deepika.com