ചെറുതോണി: പട്ടയ നടപടികൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇത് വേഗത്തിലാക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുകയും സർക്കാർ ജീവനക്കാർ കര്യക്ഷമതയോടെ പ്രവർത്തിക്കുകയും വേണമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി നേതാക്കൾ ആവശ്യപ്പെട്ടു. പ്രകൃതിദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പല മേഖലകളിലും പട്ടയത്തിനായി കാത്തിരിക്കുന്ന ജനങ്ങൾ അസ്വസ്ഥരാണ്. പത്തുചെയിൻ മേഖലയിൽ പട്ടയം നൽകാനുള്ള ഉത്തരവ് വന്നിട്ട് നാളുകൾ ഏറെയായെങ്കിലും ഇരട്ടയാർ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ തുടങ്ങിയ മേഖലകളിൽ പകുതിപ്പേർക്കുപോലും പട്ടയം നൽകിയിട്ടില്ല. മൂന്നുചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിന് തടസമില്ലെന്ന് വൈദ്യുതി ബോർഡ് കത്തുനൽകിയെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നില്ല. കല്ലാർകുട്ടി, പൊൻമുടി തുടങ്ങിയ പത്തുചെയിൻ മേഖലയിൽ ആർക്കും പട്ടയം നൽകിയിട്ടില്ല.
ഭൂരേഖകളിൽ ഏലം കൃഷി എന്നെഴുതിവച്ചിരിക്കുന്നതിനാൽ പട്ടയം നിഷേധിക്കപ്പെടുന്നവരുടെ പ്രശ്നത്തിന് പരിഹാരമായില്ല. ഇടുക്കി, കഞ്ഞിക്കുഴിçവില്ലേജുകളിൽ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ പേരില്ലെന്ന കാരണത്താൽ പട്ടയം നിഷേധിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്കും പരിഹാരമില്ല. ഷോപ്പ്സൈറ്റ് പട്ടയം, സെറ്റിൽമെന്റ് എന്ന് ഭൂരേഖകളിൽ കാണുന്ന പ്രദേശങ്ങളിലെ പട്ടയം എന്നിവയും ഗൗരവമായി പരിഗണിക്കാത്തതും അംഗീകരിക്കാനാകില്ലെന്നും സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീക്ക് അൽ കൗസറി, കെ.കെ. ദേവസ്യ എന്നിവർ അറിയിച്ചു.
പട്ടയനടപടികൾ ഇഴയുന്നത് പ്രതിഷേധാർഹം: ഹൈറേഞ്ച് സംരക്ഷണ സമിതി
10:33 PM Oct 31, 2018 | Deepika.com