ആലപ്പുഴ: പൊതുനിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ നീക്കംചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിൽ ഇന്നലെ വരെ നീക്കം ചെയ്തത് 1350 പരസ്യബോർഡുകൾ.
രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയുമാണ് ബോർഡുകളിലേറെയും. നീക്കം ചെയ്ത ബോർഡുകളിൽ പലതും പരിപാടികൾ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പൊതുനിരത്തിൽ ജനങ്ങൾക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ നിലനിന്നിരുന്നതാണ്.
പ്രധാന റോഡുകളുടെ വശങ്ങളിലടക്കം അനധികൃത ബോർഡുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും പൂർണമായി നഗരപരിധിയിൽ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. വരുംദിവസങ്ങളിൽ ഇത്തരത്തിലുള്ള ബോർഡുകളും ഗതാഗതത്തിന് തടസമാകുന്നതടക്കമുള്ള ബാനറുകളും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. അതേസമയം വലിയ ഹോൾഡിംഗുകൾ മൂന്നുദിവസത്തിനുള്ളിൽ മാറ്റണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. ഇതു നടപ്പാക്കിയില്ലെങ്കിൽ നഗരസഭ ഇതു നീക്കം ചെയ്യുകയും ഇതിനാവശ്യമാകുന്ന ചെലവ് ഉടമയിൽ നിന്നും ഈടാക്കുകയും ചെയ്യും.
നഗരസഭാ പരിധിയിൽ ഗതാഗതത്തിന് തടസമില്ലാതെ ബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭയിൽ ഫീസ് അടച്ചാൽ അനുമതി നൽകുമെന്നും സെക്രട്ടറി വ്യക്തമാക്കി. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസങ്ങളിൽ അനധികൃത ബോർഡുകൾ നീക്കം ചെയ്യൽ പ്രവർത്തനം ആരംഭിച്ചിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും നീക്കം ചെയ്യാതിരുന്ന ബോർഡുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ഇതിന് ആവശ്യമായ തുക ഉടമകളിൽ നിന്ന് ഈടാക്കുന്നതിനുള്ള നടപടികൾ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിച്ചപ്പോൾ സ്വന്തം നിലയിലാണ് ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇവ നീക്കം ചെയ്തത്.
ഹൈക്കോടതി ഉത്തരവ്: ആലപ്പുഴയിൽ നീക്കം ചെയ്തത് 1350 പരസ്യബോർഡുകൾ
10:18 PM Oct 31, 2018 | Deepika.com