ഉപ്പുതറ: അബോധാവസ്ഥയിൽ ദുരൂഹസാഹചര്യത്തിൽ വീടിനുസമീപം കണ്ടെത്തിയ മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പ്രതി പിടിയിൽ. പുതുപറന്പിൽ ജോബിൻ ജോയി (29) ആണ് അറസ്റ്റിലായത്. ഉപ്പുതറ ആശുപത്രി ക്വാർട്ടേഴ്സ്പടിയിൽ പൂമലപ്പറന്പിൽ ജോസഫ് ജോസഫ് (വാവ -58) ആണ് മരിച്ചത്.
ഒക്ടോബർ ഒന്നിനു രാവിലെ എട്ടോടെ അയൽക്കാരാണ് വീടിനുസമീപം 15 അടി താഴ്ചയിൽ അബോധാവസ്ഥയിൽ ജോസഫിനെ കണ്ടത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ രണ്ടോടെ ഇയാൾ മരിച്ചു. വസ്ത്രങ്ങളും ചെരിപ്പും റോഡിൽ കിടപ്പുണ്ടായിരുന്നു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നതിനാൽ ഉപ്പുതറ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതോടെ ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ് മോഹനൻ, നെടുങ്കണ്ടം സിഐ റെജി കുന്നിപ്പറന്പിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അയൽവാസികളായ ജോസഫും ജോബിയും വർഷങ്ങളായി ശത്രുതയിലായിരുന്നു. ജോബിന്റെ അമ്മയോട് അപമര്യാദയായി പെരുമാറി എന്നതാണ് വൈരാഗ്യത്തിനു കാരണം. യൂത്ത് കോണ്ഗ്രസ് നേതാവിനെ ജോബിൻ മർദിച്ച കേസിൽ ജോസഫും മകനും ജോബിനെതിരായി സാക്ഷിപറഞ്ഞതും വൈരാഗ്യം കൂടാൻ കാരണമായി.
സെപ്റ്റംബർ 30-ന് വൈകുന്നേരം ഉപ്പുതറ ടൗണിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വീട്ടിലെത്തിയ ജോബിൻ കൈയിൽ കരുതിയ വടിയുമായി വഴിയിൽ കാത്തുനിന്നു. രാത്രി എട്ടരയോടെ ക്വാർട്ടേഴ്സ്പടിയിൽ ബസിറങ്ങി വീട്ടിലേക്കുവന്ന ജോസഫിന്റെ തലയ്ക്ക് കന്പു കൊണ്ടടിച്ചു നിലത്തിട്ടു. അവശനാകുംവരെ മർദിച്ചു. തുടർന്ന് വസ്ത്രങ്ങൾ കീറിയശേഷം ഇയാളെ റോഡിൽനിന്നും 15 അടി താഴ്ചയിലേക്ക് വലിച്ചെറിയുകയായിരുന്നു.
പോലീസ് സംശയിക്കുന്നുവെന്നു മനസിലാക്കിയ ജോബിൻ ഒളിവിൽപോയി. പൊരികണ്ണിയിൽ ഒളിവിൽകഴിഞ്ഞ ജോബിനെ ഇന്നലെ ഉച്ചയോടെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. കൊലപാതകശ്രമം, സർക്കാർ ആശുപത്രിയിൽ കയറി അതിക്രമം കാട്ടൽ ഉൾപ്പെടെ ഇയാൾക്കെതിരെ ഉപ്പുതറ പോലീസിൽ നാലു കേസുകളുമുണ്ട്.
ഉപ്പുതറ എസ്ഐ എസ്. കിരണ്, എഎസ്ഐമാരായ സജിമോൻ ജോസഫ്, തങ്കച്ചൻ മാളിയേക്കൽ, പി.എൻ. ദിനേശ്, സിപിഒമാരായ സോബിൻ പി. ഐസക്, ജോസ് മാർട്ടിൻ, ബിനോജി ജോർജ്, സലീം രവി, എൻ.ജി. മുരുേകേശൻ, ജോബിൻ ജോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നുു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഉപ്പുതറയിലെ മധ്യവയസ്കന്റെ ദുരൂഹമരണം കൊലപാതകം
10:10 PM Oct 08, 2018 | Deepika.com