അടിമാലി: കേസുമായി ബന്ധപ്പെട്ട് ഓഫീസിൽ വിളിച്ചുവരുത്തിയ ആദിവാസി വീട്ടമ്മയെ അഭിഭാഷകൻ കൈയേറ്റം ചെയ്തതായി പരാതി. വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിൽ. അഭിഭാഷകനെതിരേ പോലീസ് കേസെടുത്തു. അടിമാലി ബാറിലെ അഭിഭാഷകൻ ബേബി ലൂക്കോസിനെതിരെതിരെയാണ് അടിമാലി പോലീസ് കേസെടുത്തത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ദാന്പത്യബന്ധം തകർന്നതിനെതുടർന്ന് ഭർത്താവിനെതിരെ ജീവനാംശംതേടി ആദിവാസി വീട്ടമ്മ അടിമാലി കോടതിയിൽ ബേബി ലൂക്കോസിന്റെ ഭാര്യ രമണി ബേബി മുഖാന്തരം കേസ് ഫയൽ ചെയ്തു. ഭർത്താവിന്റെ വക്കാലത്ത് ബേബി ലൂക്കോസിനും ലഭിച്ചു. കോടതിയിൽ കേസ് വീട്ടമ്മയ്ക്ക് അനുകൂലമായി വരികയും ഭർത്താവ് മാസംതോറും 7000 രൂപ ജീവനാംശം നൽകണമെന്നും വിധിച്ചു.
ഇതുപ്രകാരം ആദ്യമാസം നൽകേണ്ട 7000 രൂപ വക്കിലോഫീസിലെത്തി വാങ്ങണമെന്നും രണ്ടു ജാമ്യക്കാരുമായി എത്തണമെന്നും അറിയിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് വീട്ടമ്മ രണ്ടു ജാമ്യക്കാരുമായി വക്കീലോഫീസിലെത്തി. ഈ സമയം ബേബി ലൂക്കോസ് ഓഫീസിൽ ഇല്ലായിരുന്നു. വീണ്ടും ഒരുമണിയോടെ വക്കീലോഫീസിലെത്തിയപ്പോൾ വരാൻ താമസിച്ചെന്നാരോപിച്ച് ചീത്തവിളിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ജാമ്യക്കാരോട് മോശമായി സംസാരിക്കുകയും ചെയ്തു. ഇതിനിടയിൽ പ്രകോപിതനായ അഭിഭാഷകൻ മർദിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനു മൊഴി നൽകിയതായി അടിമാലി സിഐ പി.കെ. സാബു പറഞ്ഞു. എസ്സിഎസ്ടി ആക്ട് പ്രകാരം കേസെടുത്തു.
ആദിവാസി വീട്ടമ്മയെ അഭിഭാഷകൻ കൈയേറ്റം ചെയ്തതായി പരാതി
10:10 PM Oct 08, 2018 | Deepika.com