പാലാ: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്ട്ടിഫിക്കേഷന് മുത്തോലി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഗുണനിലവാരത്തിനും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമായാണ് സര്ട്ടിഫിക്കേഷന് ലഭിച്ചത്.
സംസ്ഥാനത്ത് ഈ അംഗീകാരം ലഭിച്ച 13 സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണു മുത്തോലി. രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക. ചികിത്സയുടെ ഗുണനിലവാരം, ശുചിത്വം, മാലിന്യ സംസ്കരണം, ജലവിനിയോഗം തുടങ്ങിയവയും കണക്കിലെടുത്താണ് അംഗീകാരം. മൂന്നു മാസം മുമ്പ് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ സംഘം ഇതു സംബന്ധിച്ച് ആശുപത്രിയിലെത്തി പരിശോധന നടത്തി നല്കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.
ഒരു ഡോക്ടറും 15 ജീവനക്കാരുമടങ്ങുന്നവരാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ദിവസേന 150 ല്‍പ്പരം രോഗികള്‍ ചികിത്സ തേടിയെത്തുന്നു. മുത്തോലിക്ക് സമീപം പന്തത്തലയിലാണ് ആശുപത്രി. മുത്തോലി പഞ്ചായത്തിന്റെ പദ്ധതി പ്രകാരം എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയതോടെ മാലിന്യ സംസ്കരണത്തിന് തുടക്കമിട്ടു. ഇവിടെ മാലിന്യങ്ങള്‍ വളമാക്കി പൂന്തോട്ടത്തിലെ ചെടികള്‍ക്ക് ഇടുന്നു. പഞ്ചായത്തിന്റെ സഹകരണത്തോടെ പതിനായിരം ലിറ്റര്‍ മഴവെള്ള സംഭരണി തീര്‍ത്തു. കൃത്യമായി പദ്ധതികള്‍ നടപ്പിലാക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുക്കുന്നതാണ് നേട്ടത്തിന് കാരണം. പഞ്ചായത്തിന്റെ ശ്രമങ്ങൾക്കു ഡോക്ടർമാരുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും പൂർണ സഹകരണവും ലഭിക്കുന്നു.
മുത്തോലി ഗ്രാമപഞ്ചായത്തിന് വീണ്ടും അംഗീകാരം
10:03 PM Oct 08, 2018 | Deepika.com