കുറവിലങ്ങാട്: ഓർഡിനറി ബസുകൾക്കു പകരമായി ജൻറം ബസുകൾ നിരത്തിലിറക്കി വിദ്യാർഥികൾക്ക് യാത്രാസൗജന്യം നിഷേധിച്ച് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ നിലപാടിൽ അധികൃതരെല്ലാം പാലിക്കുന്ന മൗനം മുതലാക്കി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കീശകീറി കെഎസ്ആർടിസി സർവീസ് തുടരുന്നു.
ജൻറം സർവീസുകളുടെ പേരിൽ കുറവിലങ്ങാട് പള്ളിക്കവല ഒഴിവാക്കി സർവീസ് നടത്തി കോടതി നിർദേശം ലംഘിക്കുന്നതും സാധാരണമായിരിക്കുന്നു.
ജൻറം ബസുകളിൽ ഒരുവിധത്തിലുമുള്ള യാത്രാസൗജന്യങ്ങൾ നൽകില്ലെന്നാണ് വ്യവസ്ഥ. ഈ സാഹചര്യം മനസിലാക്കിയാണ് വൈക്കം, പാലാ ഡിപ്പോകളിൽ നിന്ന് ഓർഡിനറി ബസുകൾക്ക് പകരമായി ജൻറം ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. കണ്സഷൻ പ്രതീക്ഷിച്ച് കാർഡുമായി നിരത്തിലെത്തുന്ന വിദ്യാർഥികൾ ജൻറം ബസിൽ കയറി മുഴുവൻ തുകയും നൽകി യാത്രനടത്താൻ നിർബന്ധിതരാകുകയാണ്. വിദ്യാർഥികളെത്തുന്ന രാവിലെയും വൈകുന്നേരവും സാധാരണ ബസുകൾ നിരത്തിലിറക്കണമെന്ന് ആവശ്യമുണ്ടെങ്കിലും ഇതു കേട്ടഭാവം പോലും കെഎസ്ആർടിസിക്കില്ല.
ദിവസവും മുഴുവൻ തുക നൽകി വിദ്യാർഥികളെ സ്കൂളിൽ അയയ്ക്കേണ്ടി വരുന്നത് പല സാധാരണ കുടുംബങ്ങളുടെയും ബജറ്റ് പൊളിച്ചിട്ടുണ്ട്. ഇതിലുപരി പണം നൽകി കണ്സഷൻ കാർഡെടുത്തതിനു ശേഷമാണ് ആനുകൂല്യം നൽകാത്ത ബസിറക്കി വിദ്യാർഥികൾക്ക് ഇരുട്ടടി നൽകുന്നതെന്നതു പ്രതിഷേധം ശക്തമാക്കാനിടയാക്കിയിട്ടുണ്ട്.
വിദ്യാർഥികളെ വെല്ലുവിളിച്ച് കെഎസ്ആർടിസി; മൗനംവെടിയാതെ അധികൃതർ
10:02 PM Oct 08, 2018 | Deepika.com