മുണ്ടക്കയം ഈസ്റ്റ്: കൊക്കയാർ പഞ്ചായത്ത് ആറാം വാർഡിലെ ബോയിസ് എസ്റ്റേറ്റ് മുതൽ പുല്ലുകയാർ വരെയുള്ള പൊതുവഴി കൈയേറിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് കരിപ്പാപറമ്പുകാരുടേതായിരുന്നു പൂവഞ്ചിയിലെ പകുതിലേറെ സ്ഥലവും. 40 വർഷം മുമ്പ് ഇവർ പലർക്കായി സ്ഥലം വിറ്റു. എല്ലാവരുടെയും സ്ഥലത്തേക്ക് മൂന്നടി വീതിയിൽ വഴിയും നൽകി.
എന്നാൽ, ഇപ്പോൾ ചിലർ ഈ സ്ഥലം കൈയേറിയിരിക്കുകയാണത്രെ. പൊതു വഴിയിലെ സ്ഥലത്തെ വൃക്ഷങ്ങളും മറ്റും സ്വകാര്യ വ്യക്തികൾ വെട്ടിക്കടത്തി. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം റവന്യു വകുപ്പിന് ഉണ്ടായിരിക്കുന്നത്. ഇത് വില്ലേജ് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് നാട്ടുകാർ ആരോപിച്ചു.
പൊതുവഴിക്കായി തിരിച്ചിട്ട സർവേ കല്ലുകളും അതിരുകല്ലുകളും ചിലർ നശിപ്പിക്കുകയും ചെയ്തു. എന്നാൽ, ബോയിസ് എസ്റ്റേറ്റ് അതിരിലെ പാറയിൽ കൊത്തിയിരിക്കുന്ന സർവേ അടയാളങ്ങൾ ഇപ്പോഴും ഇവിടെ കാണാം. ഇപ്പോൾ ചിലരുടെ സ്ഥലങ്ങളിലേക്ക് വഴിയില്ലാത്ത അവസ്ഥയാണ്. എന്നാൽ, ഇവരുടെ ആധാരങ്ങളിൽ പൊതു വഴിയുള്ളത് രേഖപ്പെടുത്തിട്ടുമുണ്ട്.
പൊതുവഴി സംബന്ധിച്ച് ചിലർ വില്ലേജിൽ പരാതി നൽകിയെങ്കിലും ജീവനക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൊതുവഴിയിൽ പടികൾ കെട്ടുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റവന്യുഭൂമിയിലെ വൃക്ഷങ്ങൾ വെട്ടിക്കടത്തിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും സർക്കാരിനുണ്ടായ നഷ്ടം ഇവരിൽ നിന്ന് ഈടാക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
പൊതുവഴി കൈയേറിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന്
10:02 PM Oct 08, 2018 | Deepika.com