കൽപ്പറ്റ: പ്രളയത്തിൽ തകർന്ന വയനാടിനെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വൈത്തിരിയിൽ സമാപിച്ച ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് ജില്ലയും നേരിട്ടത്.
വെള്ളംകയറിയും മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും നൂറുകണക്കിനാളുകളുടെ വാസസ്ഥലവും ജീവനോപാധിയും നഷ്ടമായി. റോഡുകളും പാലങ്ങളും തകർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. ദിവസങ്ങൾ നീണ്ട കാലവർഷത്തിൽ കാർഷികമേഖല പൂർണമായും തകർന്നു. സംസ്ഥാന സർക്കാരിന്റെയും ജില്ലാ അധികൃതരുടെയും ജനപ്രതിനിധികളുടെയും സുമനസുകളുടെയുമെല്ലാം ജാഗ്രതയോടെയുള്ള ഇടപെടലിന്റെ ഭാഗമായി പ്രളയക്കെടുതികൾക്ക് താത്കാലിക പരിഹാരം ഉണ്ടായി. എന്നാൽ ജില്ലയുടെ പുനർനിർമാണത്തിന് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നു സമ്മേളനം വിലയിരുത്തി. പരിസ്ഥിതി സൗഹൃദ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനു പദ്ധതികൾ നടപ്പിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. പ്രസിഡന്റായി കെ.എം. ഫ്രാൻസിസിനെയും സെക്രട്ടറിയായി കെ. റഫീഖിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ശ്രവ്യ ബാബു, എം.എസ്. ഫെബിൻ, കെ. ജി. സുധീഷ്(വൈസ് പ്രസിഡന്റുമാർ), ലിജോ ജോണി, സി. ഷംസുദ്ദീൻ, കെ.ആർ. ജിതിൻ(ജോയിന്റ് സെക്രട്ടറിമാർ), എം.വി. വിജേഷ്( ട്രഷറർ), എം. രമേഷ്, അർജുൻ ഗോപാൽ(സെക്രട്ടറിയറ്റംഗങ്ങൾ).
വയനാട് പാക്കേജ് അനുവദിക്കണം: ഡിവൈഎഫ്ഐ
12:40 AM Oct 08, 2018 | Deepika.com