കല്ലടിക്കോട്: ജില്ലയിലെ കുടിയേറ്റമേഖലയായ കരിമലയിലും കുറുമുഖത്തും കാട്ടാനക്കൂട്ടം എത്തിയതോടെ പ്രദേശത്തെ കർഷകരും തൊഴിലാളികളും വിദ്യാർഥികളും ദുരിതത്തിലായി. മൂന്നേക്കർ കരിമല ഭാഗത്തു കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശംവരുത്തി. കരിമല കരിന്പൻ പൊടിയൻ മറിയത്തിന്റെ 100 ഓളം കമുങ്ങുകളും,കുരുമുളകുചെടികളും ചേലത്തൊടിയിൽ രാജീവിന്റെ 250 ഓളം വാഴകളും പൂർണ്ണമായും നശിപ്പിച്ചു. ഏതാനും ദിവസങ്ങളായി വ്യാപകമായി നാശം വരുത്തുകയാണ്, രാത്രി വൈകുന്നതോടെ കൃഷിഭൂമികളിൽ എത്തുന്ന കാട്ടാനക്കൂട്ടം നേരം പുലർന്നാലും കാട്ടിലേക്കുമടങ്ങാതെ കൃഷിഭൂമിയിൽ തന്നെ തുടരുകയാണ് തൊഴിലാളികളും ഭൂവുടമകളും വളരെ ഭയത്തോടെയാണ് ഈ ഭാഗത്തു കഴിഞ്ഞു വരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കൃഷിയിടത്തിലേക്ക് പോയ ചേലത്തൊടിയിൽ രാജീവ്, തച്ചോടിയിൽ രമേഷ് എന്നിവരെ കാട്ടാനക്കൂട്ടം ഓടിച്ചു ഇവർ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപെട്ടത് . കല്ലടിക്കോടൻ മലയുടെ അടിവാരത്തിൽ പുളിയന്പുള്ളി മുതൽ തരിപ്പപ്പൊതിവരെയുള്ള 40 കിലോമീറ്റർ ഭാഗത്താണ് കാട്ടാനകൾ കൂട്ടമായി എത്തുന്നത്. വനത്തോടു ചേർന്നുള്ള കൃഷിയിടത്തിലും വീടുകളിലും കാട്ടാനയുടെ ശല്യം കൂടിവരികയാണ്. ഈ മേഖലയിലെ ആയിരക്കണക്കിന് വാഴകളും കമുകുകളും, തെങ്ങുകളും ജാതി തുടങ്ങിയ വയും നശിപ്പിക്കുന്നതും പതിവാണ്.പറക്കലടിയിലും അന്പതേക്കറിലും ചെറുമലയിലും കൂമൻകുണ്ടിലും ആറ്റിലയിലും കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും പതിവാണ്. നിരന്തരമായ സമരങ്ങളുടേയും പ്രതിക്ഷേധങ്ങളുടേയും ഫലമായി വനാതിർത്തിയിൽ വൈദ്യുതി വേലി നിർമ്മിക്കാമെന്നും കിടങ്ങുകൾ കീറി ആനകൾ കൃഷിയിടത്തിലേയ്ക്ക് കടക്കുന്നത് തടയാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും തുടർ നടപടികൾ ആയിട്ടില്ല. കാട്ടാനകളുടെ ശലും മൂലം തൊഴിലാളികൾ കൃഷിയിടത്തിലേയ്ക്ക് എത്താതായി.
റബർ തോട്ടങ്ങൾ ടാപ്പ് ചെയ്യാൻ ആളില്ലാത്ത അവസ്ഥയാണിപ്പോൾ.കുലച്ചു നിൽക്കുന്ന വാഴകളും ഉയരം കുറഞ്ഞ തെങ്ങുകളും തേടിയാണ് രാത്രി കാട്ടാനകൾ എത്തുന്നത്. രാത്രി എത്തുന്ന കാട്ടാനകളെ തുരത്താൻ കർഷകർ പന്തവും പടക്കവുമാണ് ഉപയോഗിക്കുന്നത്. കാട്ടാനകൾക്കു പുറകെ പുലിയും കടുവയും പന്നികളും കൃഷിയിടത്തിൽ എത്തുന്നതോടെ വീട്ടിൽ നിന്നും രാത്രി പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ആവശ്യത്തിനു പണം ഉപയോഗിച്ച് സുരക്ഷാ വേലി നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കരിമലയിലും കുറുമുഖത്തും ഭീഷണിയായി കാട്ടാനക്കൂട്ടം
10:51 PM Oct 07, 2018 | Deepika.com