ചെങ്ങന്നൂർ: കോണ്ഗ്രസ് പുലിയൂർ മണ്ഡലം സെക്രട്ടറിയും, ഇലഞ്ഞിമേൻ ഉഴാട് പാടശേഖര സമിതിയംഗവുമായ ഇലഞ്ഞിമേൽ തെക്കേടത്ത് ജോജി ടി. ജോയി (42) യെ മർദിച്ചതായി പരാതി. പുലിയൂർ കൃഷിഭവന്റെ പരിധിയിലുള്ള ഉഴാട് പാടശേഖരത്തിൽ കൃഷിയിറക്കുന്നതുമായി സംബന്ധിച്ച തർക്കങ്ങളാണ് മർദനത്തിൽ കലാശിച്ചത്.
അഴിമതി ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞവർഷം ഈ പാടശേഖരത്തിൽ കൃഷി ഇറക്കിയിരുന്നില്ല. ഭൂവിസ്തൃതിയെ ചൊല്ലി തർക്കം നിലനിന്നിരുന്നതിനാൽ കഴിഞ്ഞവർഷം കൃഷി ഇറക്കിയില്ല. വിസ്തൃതിയുടെ വ്യക്തതയ്ക്കു വേണ്ടി ഹെലി ക്യാം സർവേ നടത്തണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആവശ്യപ്പെട്ടു. ഇതിന്റെ ഭാരിച്ച ചെലവ് ആരു വഹിക്കുമെന്നുള്ള തർക്കമാണ് പിന്നീട് നടന്നത്. എന്നാൽ ഹെലിക്യാം സർവേയില്ലാതെ കൃഷി ആരംഭിക്കാമെന്നുള്ള സമവായത്തിൽ എത്തിച്ചേർന്നു. ഈ വർഷം കൃഷിയിറക്കുന്നതിനു കഴിഞ്ഞവർഷം നടന്ന ആലോചനായോഗത്തിൽ ജോജിയും പാടശേഖരസമിതി പ്രസിഡന്റുമായി ചൂടേറിയ വാഗ്വാദം നടന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞദിവസം കുട്ടികളെ സ്കൂളിൽനിന്നും സ്കൂട്ടറിൽ വീട്ടിലേക്കു കൊണ്ടുപോകുംവഴി വള്ളിക്കാവിൽവച്ചായിരുന്നു ജോജിക്കു മർദനമേറ്റത്. കാൽ ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കാലിനുള്ള ശസ്ത്രക്രിയ ഇന്നു നടക്കും. ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
പാടശേഖര സമിതിയംഗത്തെ മർദിച്ചതായി പരാതി
10:30 PM Oct 07, 2018 | Deepika.com