എരുമേലി: നാമജപ ഘോഷയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ഒരു സംഘം ആളുകൾ എരുമേലി വലിയമ്പലത്തില്‍ ദേവസ്വം ഓഫീസ് മുറികള്‍ അടച്ച് വാതിലുകള്‍ താഴിട്ട് പൂട്ടി. വഴിപാട് കൗണ്ടറും വഴിപാട് നിരക്കുകളുടെ ബോര്‍ഡും ഓഫീസുകളുടെ നെയിം ബോര്‍ഡുകളും തകര്‍ത്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. പോലീസ് എത്തി സിസി കാമറകള്‍ പരിശോധിച്ചു. സംഭവം സംബന്ധിച്ച് പരാതി നല്‍കുമെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുറി, മരാമത്ത് ഓഫീസ് എന്നിവയാണ് പൂട്ടിയത്. മരാമത്തുപണികള്‍ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ തടഞ്ഞിരുന്നു. ഇതോടെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുടെ പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് കോടതി പുറപ്പെടുവിച്ച ഉത്തരവ് ബാധകമാക്കാതിരിക്കുന്നതിന് ദേവസ്വവും സര്‍ക്കാരും നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഓഫീസുകള്‍ പൂട്ടിയതെന്ന് പറയുന്നു. ഇതിന് നടപടികളാകുന്നത് വരെ എരുമേലി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പറയുന്നു.
എരുമേലി ദേവസ്വം ഓഫീസില്‍ അതിക്രമം; ബോര്‍ഡുകള്‍ തകര്‍ത്തു, മുറികള്‍ പൂട്ടിയിട്ടു
10:10 PM Oct 07, 2018 | Deepika.com