കാഞ്ഞിരപ്പള്ളി: പുതിയ ബസ് സ്റ്റാൻഡ് നിർമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും "കംഫർട്ട്' ആകാതെ കാഞ്ഞിരപ്പള്ളിക്കാർ. ബസ് സ്റ്റാൻഡിലെ കംഫർട്ട്സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാത്തതാണ് യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ദുരിതമാകുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. അവസാനം മനുഷ്യാവകാശ കമ്മീഷനും പരാതിയെത്തി. എന്നാൽ, ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതരും കരാറുകാരനും.
കംഫർട്ട് സ്റ്റേഷൻ തുറക്കാത്തത് യാത്രക്കാരോടും അധികൃതരോടുമുള്ള വെല്ലുവിളിയാണെന്ന് വ്യാപാരികൾ ആരോപിച്ചു. ബിഒടി അടിസ്ഥാനത്തിലാണ് കംഫർട്ട് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.
എന്നാൽ, കരാറുകാരൻ പഞ്ചായത്തുമായുള്ള കരാറുകൾ പതിവായി ലംഘിക്കുകയാണെന്ന് ആരോപണമുണ്ട്.
മുന്‍പ് കംഫർട്ട് സ്റ്റേഷനിൽ നിന്നു മാലിന്യം ബസ് സ്റ്റാൻഡിലെ ഓട വഴി ചിറ്റാർ പുഴയിലായിരുന്നു എത്തിയിരുന്നത്. ഇത് വൻ ആരോഗ്യഭീഷണിയാണ് ഉയർത്തിയിരുന്നത്. കൂടാതെ ദുർഗന്ധംമൂലം ഓടയുടെ സമീപത്തുള്ള വ്യാപാരികളും ദുരിതത്തിലായിരുന്നു.
മാസങ്ങൾക്ക് മുന്‍പ് ഡോ. എൻ. ജയരാജ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ നവീകരണം നടത്തിരുന്നു. 90 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇതോടെ ഓടയിൽക്കൂടി മാലിന്യം ഒഴുക്കാൻ സാധിക്കാതെ വന്നു. എന്നാൽ, പുതിയ സെപ്റ്റിക് ടാങ്ക് നിർമിക്കുന്നതിനായി പഴയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സ്ഥലം ഒഴിവാക്കി കൊടുക്കുകയും ചെയ്തു. എന്നാൽ, കരാറുകാരൻ പുതിയ സെപ്റ്റിടാങ്ക് നിർമിക്കാൻ തയാറായില്ല. ഇതോടെ ബസ് സ്റ്റാൻഡിന്റെ നവീകരണത്തിനുശേഷവും കംഫർട്ട് സ്റ്റേഷൻ തുറന്നില്ല. തുടർന്ന് ജനരോഷം ശക്തമായതോടെ സെപ്റ്റിക് ടാങ്ക് നിർമിക്കാതെ തന്നെ കംഫർട്ട് സ്റ്റേഷൻ വീണ്ടും തുറന്നു. എന്നാൽ, കംഫർട്ട് സ്റ്റേഷനിലെ മാലിന്യം ബസ് സ്റ്റാൻഡിലൂടെ ഉറവയായി പരന്നൊഴുകാൻ തുടങ്ങി. ഇതിൽ ചവിട്ടിയാണ് യാത്രക്കാർ സ്റ്റാൻഡിലൂടെ നടന്നിരുന്നത്. പരാതികൾ ഉയർന്നതിനെത്തുടര്‍ന്ന് ശുചിമുറികള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടയ്ക്കുകയായിരുന്നു.
സെപ്റ്റി ടാങ്കിന് വേണ്ടത്ര സംഭരണ ശേഷിയില്ലാത്തതിനാല്‍ കംഫര്‍ട്ട് സ്റ്റേഷന് മുന്‍പും അടച്ചിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ ശുചിമുറികൾ തുറന്നു പ്രവർത്തിപ്പിക്കാത്തതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനിലും പരാതിയെത്തി. യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി കാട്ടി വെച്ചൂച്ചിറ സ്വദേശി സി. ടി. ധനപാലനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നൽകിയത്.
തുടർന്ന് ബസ് സ്റ്റാൻഡിലെ പഴയ വെയിറ്റിംഗ് ഷെഡിനു സമീപം സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്ത് കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഇതുവരെയും കംഫർട്ട് സ്റ്റേഷൻ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ കരാറുകാരൻ ചെയ്തിട്ടില്ല.
കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തതുമൂലം സ്ത്രീകളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ദിനംപ്രതി 250 ൽപ്പരം സ്വകാര്യ ബസുകളും നൂറിൽപ്പരം കെഎസ്ആര്‍ടിസി ബസുകളും കടന്നു പോകുന്ന സ്റ്റാൻഡാണിത്. ശുചിമുറികള്‍ അടച്ചുപൂട്ടിയതോടെ സമീപ പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം നടക്കുന്നതിനാല്‍ അസഹനീയമായ ദുര്‍ഗന്ധമാണ് സ്റ്റാൻഡിൽ അനുഭവപ്പെടുന്നത്.
കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ ഒട്ടും "കംഫർട്ട്' അല്ല യാത്രക്കാർ
10:08 PM Oct 07, 2018 | Deepika.com