കോട്ടയം: അടുത്ത മാസത്തോടെ ജില്ലയിലെ 300 സ്കൂൾ ബസുകളിൽ ജിപിഎസ് നിരീക്ഷണ സംവിധാനം നിലവിൽ വരും. 50 ബസുകളിൽ ഇതോടകം ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ട്. സുരക്ഷാമിത്ര എന്ന ജിപിഎസ് സംവിധാനം ഏർപ്പെടുത്തുന്നതുവഴി മോട്ടോർ വാഹനവകുപ്പ്, നാഷണൽ എമർജൻസി റെസ്പോണ്‍സ് ടീം, വാഹനയുടമ, സ്കൂൾ അധികാരികൾ, രക്ഷിതാക്കൾ എന്നിവർക്ക് വാഹനത്തിന്റെ സഞ്ചാരപഥം, സമയം, വേഗം, കുട്ടികളുടെ എണ്ണം എന്നിവ നിരീക്ഷിക്കാം.
കുട്ടികളെ കയറ്റിവിടാനും സ്റ്റോപ്പുകളിൽ നിന്നു തിരികെ കൊണ്ടുപോകാനും മൊബൈൽ സംവിധാനത്തിലൂടെ ജിപിഎസ് രക്ഷിതാക്കൾക്ക് പ്രയോജനപ്പെടുത്താം. ബസ് വൈകിയാൽ ഇക്കാര്യം സ്കൂൾ അധികൃതർക്കും അറിയാനാകും.
ടിൽറ്റ് സെൻസറുകൾ വഴി വാഹനം 40 ഡിഗ്രിയിലധികം ചെരിഞ്ഞാൽ അടിയന്തര അപായ സന്ദേശം കണ്ട്രോൾ റൂമിൽ ലഭിക്കും. അടിയന്തര അത്യാഹിതങ്ങൾ, അമിതവേഗം തുടങ്ങിയ സംബന്ധിച്ച അടിയന്തര പ്രതികരണം നൽകാൻ പാനിക് ബട്ടണും ഇതിലുണ്ട്.
യാത്രാവേളയിൽ ഉപദ്രവമോ കൈയേറ്റമോ ഉണ്ടായാൽ കുട്ടികൾക്കും ബട്ടണ്‍ അമർത്തി സന്ദേശം കൈമാറാം. ബട്ടണ്‍ കേടുവരുത്തിയാൽ അക്കാര്യവും കണ്ട്രോൾ റൂമിൽ അറിയും. സ്കൂൾ ബസുകൾക്കു പിന്നാലെ കരാർ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കും.
സ്കൂൾ ബസുകൾ ജിപിഎസ് സംവിധാനത്തിലേക്ക്
10:05 PM Oct 07, 2018 | Deepika.com