കോട്ടയം: പ്രളയത്തിൽ അകപ്പെട്ടവർക്ക് ബോട്ടിൽ കയറുന്നതിനു സ്വന്തം ശരീരം ചവിട്ടു പടിയാക്കിയ ജെയ്സലും ഹെലികോപ്ടറിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളും നിറങ്ങളിൽ ചാലിച്ച് പെയിന്റിംഗ് മത്സരത്തിലെ കുരുന്നുകൾ.
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് "ഞാൻ കണ്ട പ്രളയം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജവഹർ ബാലഭവനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിലാണ് കുഞ്ഞുമനസിലെ പ്രളയനൊന്പരങ്ങൾ ആവിഷ്കൃതമായത്.
പ്രളയനാശത്തേക്കാൾ കുഞ്ഞുമനസിൽ തങ്ങിനിൽക്കുന്നത് രക്ഷാപ്രവർത്തനത്തിലെ സാഹസികതയും സഹാനുഭൂതിയുമാണ്. അതുകൊണ്ട് തന്നെ ബോട്ടിൽ കയറുന്നതിന് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജെയ്സൽ, രക്ഷാപ്രവർത്തകർ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തിയ ഗർഭിണിയായ യുവതി, ഒക്കത്ത് കുഞ്ഞിനെയും തലയിൽ വലിയ കെട്ടുമായി അമ്മ, കുട്ടയിൽ കിടത്തിയ കൈക്കുഞ്ഞിനെ തലയിൽ ചുമക്കുന്ന അച്ഛനും മുങ്ങിത്താഴുന്ന വളയിട്ട കൈകളിൽ പിടിച്ചുയർത്താൻ ശ്രമിക്കുന്ന വൃദ്ധനും കുഞ്ഞു മനസിൽ നൊന്പരചിത്രങ്ങളായി.
ചെന്പിൽ കയറ്റി രക്ഷപ്പെടുത്തുന്നതും, രക്ഷയ്ക്കായി ഉറക്കെക്കരയുന്ന പശുക്കളും വെള്ളത്തിൽ മറിഞ്ഞുവീണ വൈദ്യുതിലൈനുകളും മരങ്ങളും പുസ്തകസഞ്ചിയും പാത്രങ്ങളും വീട്ടുപകരണങ്ങളുമൊക്കെ ഒഴുകി നടക്കുന്നതും ബാലമനസിൽ പതിഞ്ഞ കാഴ്ചകളാണെന്നു വെളിപ്പെടുത്തുന്നതായിരുന്നു ചിത്രങ്ങളിലധികവും.
നഴ്സറി വിഭാഗത്തിൽ കെ.എസ്. ഇന്ദുജ, ഗായത്രി ജി. നായർ, എൽപി വിഭാഗത്തിൽ കെ.എം. ആര്യ നന്ദ , വൈഷ്ണവി, യു.പി വിഭാഗത്തിൽ ആദിത്യ ബിജു , ഋത്വിക് ബി.റാം, ഹൈസ്കൂൾ വിഭാഗത്തിൽ ഐശ്വര്യ എം.മോഹൻദാസ്, ദേവിക മധു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ജവഹർ ബാലഭവൻ ഹാളിൽ നടന്ന മത്സരം ബാലഭവൻ ചെയർമാൻ ടി. ശശികുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ്, അസിസ്റ്റന്റ് എഡിറ്റർ കെ.ബി. ശ്രീകല, ചിത്രകല അധ്യാപകൻ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കുരുന്നുമനസിലെ പ്രളയകാഴ്ചകളിൽ ജെയ്സലും ഹെലികോപ്ടറും
10:05 PM Oct 07, 2018 | Deepika.com