കുമളി: മേഘ സ്ഫോടനത്തിനു തുല്യമായി കഴിഞ്ഞരാത്രിയിൽ പെരുമഴ പെയ്തതും ദുരന്തം വിതച്ചതും കുമളിയിലും സമീപ പ്രദേശങ്ങളിലും മാത്രം. അഞ്ചാംമൈലിനിപ്പുറംമുതൽ ശാന്തിഗിരി, അട്ടപ്പള്ളം, ഒന്നാംമൈൽ പ്രദേശങ്ങളിലാണ് കനത്ത മഴ നാശം വിതച്ചത്. കുമളി ടൗണിലും സമീപപ്രദേശങ്ങളായ സ്പ്രിംഗ് വാലി, മുരിക്കടി എന്നിവിടങ്ങളിൽ ചെറിയ ചാറ്റൽമഴ മാത്രമാണുണ്ടായത്.
അതിർത്തി തിരിച്ചെന്നപോലെ ഏതാനും പ്രദേശങ്ങളെമാത്രം കേന്ദ്രീകരിച്ചുള്ള അതിശക്തമായ മഴയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്. അഞ്ചാംമൈൽ, ശാന്തിഗിരി, ഒട്ടകത്തലമേട് ഭാഗങ്ങളിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തുടങ്ങിയ മഴയുടെ ഇരന്പൽ വളരെ ദൂരത്തിൽ കേൾക്കാമായിരുന്നു. രണ്ടുമണിക്കൂർ നിലയ്ക്കാത്ത മഴ പിന്നീട് അട്ടപ്പള്ളം - ഒന്നാംമൈൽ പ്രദേശങ്ങളിലും തകർത്തുപെയ്തു.
ഒട്ടകത്തലമേട്ടിൽനിന്നുമുണ്ടായ കൂറ്റൻ ഉരുൾപൊട്ടൽ ഏക്കർകണക്കിന് കൃഷിയിടങ്ങൾ തകർത്ത് അട്ടപ്പള്ളം ഒന്നാംമൈൽ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. അട്ടപ്പള്ളം പോപ്സണ്മേട്ടിലും നിരവധി ഉരുൾപൊട്ടലുകളുണ്ടായി.
അട്ടപ്പള്ളം ജംഗ്ഷനു സമീപത്തുകൂടി ഒഴുകുന്ന തോടിന്റെ വീതിയും ആഴവും അടഞ്ഞതും ജംഗ്ഷനിലെ പ്രധാന തോട് കൈയേറ്റത്തിനു വിധേയമായതും വെള്ളപ്പൊക്കത്തിനു കാരണമായി. തോടിന്റെ ആഴം വർധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുമളി ട്രൈബൽ സ്കൂളിൽ 15 കുടുംബങ്ങളിൽനിന്നായി 52 പേരെ പെരിയാർ കോളനിയിൽനിന്നും മാറ്റിപാർപ്പിച്ചു.
മന്നാക്കുടി എസ്ഡി കോണ്‍വന്റിൽ ഒരു കുടുംബത്തിലെ മൂന്നുകുട്ടികളടക്കം അഞ്ചുപേർ അഭയംതേടി.
പെരുമഴ പെയ്തത് ദിക്കുനോക്കി; കുമളിയുടെ സമീപപ്രദേശങ്ങളിൽ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
10:05 PM Oct 07, 2018 | Deepika.com