തളിപ്പറമ്പ്: തളിപ്പന്പ് തഹസിൽദാറും ഉദയഗിരി വില്ലേജ് ഓഫീസറും ക്വാറി മാഫിയയ്ക്കനുകൂലമായ നിലപാടുകളെടുക്കുന്നതായി താലൂക്ക് വികസന സമിതിയോഗത്തിൽ ആരോപണം. നെടുവോട്-പരപ്പ ജനകീയ വികസന സമിതി ചെയര്മാന് ഒ.കെ.സിറാജുദ്ദീനാണ് ആരോപണം ഉന്നയിച്ചത്. ക്വാറി മാഫിയയ്ക്കനുകൂലമായ നിലപാടുകളാണ് ഇരുവരും സ്വീകരിക്കുന്നതെന്നും 2016 മുതല്‍ തങ്ങള്‍ നല്‍കിവരുന്ന പരാതികളില്‍ ആവശ്യമായ അന്വേഷണം നടത്താതെ ക്വാറി നടത്തിപ്പുകാരുമായി ഒത്തുകളിക്കുകയാണന്നുമായിരുന്നു ആരോപണം.
ക്വാറിക്കെതിരേ നൽകിയ പരാതികൾ മൂന്നുവര്‍ഷമായിട്ടും കളക്ടറേറ്റിലേക്കും വില്ലേജിലേക്കും തട്ടിക്കളിച്ചവർ ക്വാറി ഉടമയ്ക്കുവേണ്ടി സെക്കൻഡുകൾക്കുള്ളിൽ അനുകൂല റിപ്പോര്‍ട്ട് നൽകിയെന്നും സിറാജുദ്ദീൻ ആരോപിച്ചു. പ്രദേശത്ത് ഒരിക്കലും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്കിയ വില്ലേജ് ഓഫീസര്‍ക്കെതിരേ അന്വേഷണം വേണമെന്നും സിറാജുദ്ദീന് ആവശ്യപ്പെട്ടു.
ജനകീയ സമിതി ഭാരവാഹികളായ ജോസഫ് കച്ചറയില്‍, പഞ്ചായത്തംഗം ഫ്രാന്‍സിസ് മ്രാലയില്‍, കെ.ടി.ജോസഫ്, മനു മാത്യു, പ്രകാശ് വട്ടമല എന്നിവരും എഴുന്നേറ്റുനിന്ന് സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ വികസന സമിതി യോഗം ബഹളത്തില്‍ മുങ്ങി. അധ്യക്ഷത വഹിച്ച തളിപ്പറമ്പ് മുനിസിപ്പൽ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് പ്രശ്നത്തില്‍ ഇടപെട്ടു സംസാരിച്ചുവെങ്കിലും ജനകീയസമിതി പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഒടുവില്‍ ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഉദയഗിരി വില്ലേജ് ഓഫീസറെ മാറ്റിനിര്‍ത്തി തഹസില്ദാര്തന്നെ വിദഗ്ദരുടെ സഹായത്തോടെ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന തീരുമാനം എടുത്തതോടെയാണ് ബഹളം അടങ്ങിയത്.
ഉദ്യോഗസ്ഥർ ക്വാറി മാഫിയക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നതായി പരാതി
01:07 AM Oct 07, 2018 | Deepika.com