കൽപ്പറ്റ: അയൽ സംസ്ഥാനങ്ങളിൽനിന്നു ലഹരിപദാർത്ഥങ്ങൾ ജില്ലയിലേക്കു കടത്തുന്നതു തടയാൻ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുന്നു. ലഹരി വസ്തു കടത്തിനെതിരേ ജാഗ്രത പാലിക്കാൻ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ നിർദേശം നൽകി. കഴിഞ്ഞ മാസം ജില്ലയിൽ എക്സൈസ് 363 കേസുകൾ രജിസ്റ്റർ ചെയ്തു. അബ്കാരി-36, എൻഡിപിഎസ് 39, കോട്പ-288 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 256 റെയ്ഡുകളും നടത്തി. 13 അബ്കാരി കേസുകളിലും 33 എൻഡിപിഎസ് കേസുകളിലും പ്രതികളെ അറസ്റ്റു ചെയ്തു. അനധികൃതമായി സൂക്ഷിച്ച 30.400 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. ഇതര കേസുകളിൽ പിടിച്ചെടുത്ത തൊണ്ടിമുതലുകൾ: ചാരായം-ഒന്പതു ലിറ്റർ, വാഷ്- 1572 ലിറ്റർ, കഞ്ചാവ്-19.685 കിലോഗ്രാം, പുകയില ഉത്പന്നങ്ങൾ-309.490 കിലോഗ്രാം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന 20.895 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. കോട്പ ഫൈനായി 55,700 രൂപ ഈടാക്കി. 3541 വാഹനങ്ങൾ പരിശോധിച്ചതിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് രണ്ടെണ്ണം പിടിച്ചെടുത്തു.
ജില്ലയിൽ 378 കള്ളുഷാപ്പുകളിൽ പരിശോധന നടത്തി. 39 സാന്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 10,598, ബാവലിയിൽ 3,401, തോൽപ്പെട്ടിയിൽ 2,783 വാഹനങ്ങൾ എക്സൈസ് വകുപ്പ് പരിശോധന നടത്തിയതായി കളക്ടറേറ്റിൽ ചേർന്ന ജനകീയ വിമുക്തി യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനു സ്കൂളുകൾ, ആദിവാസി കോളനികൾ, ട്രൈബൽ ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ തുടർന്നും സംഘടിപ്പിക്കും. വിമുക്തി പരാതിപ്പെട്ടി എല്ലാ പഞ്ചായത്തുകളിലും ഉടൻ സ്ഥാപിക്കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ യോഗത്തിൽ അറിയിച്ചു.
ലഹരിവസ്തു കടത്ത്: പരിശോധന കർശനമാക്കാൻ നിർദേശം
12:43 AM Oct 07, 2018 | Deepika.com