കൊച്ചി: ജില്ലയിലെ വിവിധ ജലസേചന പദ്ധതികൾ പുനരാരംഭിക്കാൻ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചെറുകിട, വൻകിട ജനസേചന പദ്ധതികൾ, പെരിയാർ-മൂവാറ്റുപുഴ വാലി പ്രോജക്ടുകൾ, ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് എന്നിവയ്ക്കു കീഴിൽ വരുന്ന വിവിധ പദ്ധതികളാണ് പുനരാരംഭിക്കുക. നീരൊഴുക്ക് തടസപ്പെട്ട കനാലുകളുടെ ശുചീകരണപ്രവൃത്തികൾ ചില പഞ്ചായത്തുകൾ ആരംഭിച്ചു കഴിഞ്ഞതായും ശേഷിക്കുന്നവ ഉടൻ നടത്തുമെന്നും കളക്ടർ അറിയിച്ചു.
ജില്ലയിലെ 136 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്ക് ഒരാഴ്ചയ്ക്കകം ഭരണാനുമതി ലഭിക്കും. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിക്ക് ഭരണാനുമതിയായി. ടെണ്ടർ നടപടികളും തുടങ്ങിക്കഴിഞ്ഞു. പെരിയാർ വാലിയുടെ ആക്ഷൻ പ്ലാൻ അംഗീകാരത്തിനു സമർപ്പിച്ചു. ഒരാഴ്ചയ്ക്കകം ഭരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൽകാലിക ബണ്ടുകളുടെ നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു. ഇവയ്ക്ക് ഭരണാനുമതി ലഭിച്ചതായും ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജലസേചന പദ്ധതികൾ പുനരാരംഭിക്കാൻ നിർദേശം
12:02 AM Oct 07, 2018 | Deepika.com