പാലക്കാട് : ഒരു കോടി രൂപ ചെലവഴിച്ച് മലന്പുഴ ഉദ്യാനത്തിലെ താമരക്കുളം വൃത്തിയാക്കി കൈവരി സ്ഥാപിക്കൽ, കുട്ടികളുടെ പാർക്കിൽ ലൈറ്റ് സ്ഥാപിക്കൽ, കുടിവെള്ള സംവിധാനമൊരുക്കൽ തുടങ്ങിയ പദ്ധതികൾ ഡിസംബറിൽ പൂർത്തിയാകും.
ഗ്രീൻ കാർപ്പെറ്റ് പദ്ധതി പദ്ധതിയിൽ മലന്പുഴ ഉദ്യാനത്തിലും റോക്ക് ഗാർഡനിലും നടക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഈ തീരുമാനം. കുട്ടികളുടെ കേടായ കളിയുപകരണങ്ങൾ നന്നാക്കി പെയിന്റ് ചെയ്യുക, ഉദ്യാനത്തിന് മുൻവശം മുതൽ റോപ്പ് വേ ഭാഗത്തുള്ള മതിൽ പെയിന്റ് ചെയ്യുക, ഉദ്യാനത്തിന്റെ പ്രധാന കവാടം അറ്റകുറ്റപ്പണികൾ പണി പൂർത്തിയാക്കി ഭംഗിയാക്കുക, വേസ്റ്റ് ബിൻ, സൂചന ബോർഡുകൾ എന്നിവ സ്ഥാപിക്കുക, എന്നിവയും പുതുവർഷത്തിനു മുന്നോടിയായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി.
97 ലക്ഷം ചെലവഴിച്ച് മലന്പുഴ ഉദ്യാനത്തിലെ പാർക്കിങ് ഏരിയയിൽ ടൈൽസ് വിരിച്ച് മനോഹരമാക്കുന്നതും ഉദ്യാനത്തിന് പുറത്ത് ടോയ്ലറ്റ്, കഫ്റ്റേരിയ ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന് സ്ത്രീകളുടെ വിശ്രമമുറി, ശിൽപ്പങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയും ഉടൻ തന്നെ പൂർത്തിയാക്കും.
യോഗത്തിൽ മലന്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ അധ്യക്ഷയായി. വി.എസ്.അച്യുതാന്ദൻ എം.എൽ.എയുടെ പേഴ്സണൽ അസിസ്റ്റന്റ് എൻ.അനിൽകുമാർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.ആർ സന്തോഷ് ലാൽ, സെക്രട്ടറി കെ.ജി.അജേഷ്. പ്രൊജക്ട് എഞ്ചിനീയർ രാജേഷ് ടി, അസിസ്റ്റന്റ് എഞ്ചിനീയർ എച്ച്.സിന്ധു, ലാപ്കോസ് സൈറ്റ് എൻജിനീനീയർ രാജൻ കെ.പോൾ , പി.ശശിധരൻ, എസ്.സുഷാന്ത്, ബി.അസറുദീൻ എന്നിവർ പ്രസംഗിച്ചു.
ഗ്രീൻ കാർപ്പെറ്റ് പദ്ധതി അവലോകനയോഗം ചേർന്നു
11:11 PM Oct 06, 2018 | Deepika.com