ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സ്വകാര്യബസുകൾ മിന്നൽപണിമുടക്ക് നടത്തി. ആർടിഒ അധികൃതർ പ്രതികാരനടപടി അനുവർത്തിക്കുയാണെന്ന് ആരോപിച്ചാണ് ബസുകൾ പണിമുടക്കിയത്.
ഒറ്റപ്പാലം- പത്തിരിപ്പാല റൂട്ടിലോടുന്ന കാവിലമ്മയുടെ കണ്ടക്ടർ ശ്രീജുവിന്റെ ലൈസൻസ് ആർടിഒ സ്റ്റാൻഡിലെത്തി പിടിച്ചെടുത്തതിനെ തുടർന്നാണിത്. അധികൃതർ അകാരണമായി ബസ് ജീവനക്കാരെ ഉപദ്രവിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം.
അതേസമയം യാത്രക്കാരുടെയും വിദ്യാർഥികളുടെയും നിരന്തരമായ പരാതിയെ തുടർന്നാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും കണ്ടക്ടർക്കെതിരേ നടപടി സ്വീകരിച്ചതെന്നുമാണ് ആർടിഒ അധികൃതർ പറയുന്നത്.
സ്റ്റാൻഡിൽ നിർത്തിയിയിടുന്ന ബസ് പുറപ്പെടാൻ സമയത്തു മാത്രമേ വിദ്യാർഥികളെ കയറ്റുന്നൂള്ളുവെന്നും പരാതി ഉയർന്നിരുന്നു. കൂടാതെ വെയിലും മഴയുമേറ്റ് മറ്റു യാത്രക്കാർ മുഴുവൻ കയറികഴിഞ്ഞ് ബസ് പുറപ്പെടുന്പോൾ മാത്രമേ വിദ്യാർഥികളെ കയറ്റാറുമുള്ളൂ.
ബസ് വാതിലിനുസമീപം വരിയായി നില്ക്കുന്ന കുട്ടികൾ വേദനാജകമായ കാഴ്ചയാണ്. ഇപ്പോഴും ബസ് ജീവനക്കാർ പഴയ നടപടിയാണ് അനുവർത്തിക്കുന്നതെന്നു വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഇതും ആർടിഒ അധികൃതരുടെ ഇടപെടലിനു കാരണമായി. സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കുമൂലം ആയിരക്കണക്കിനു യാത്രക്കാരാണ് പെരുവഴിയിലായത്. ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയാതെ കുട്ടികളും പ്രായമായവരും സ്ത്രീകളും വലഞ്ഞു.
സ്വകാര്യബസുകൾ മിന്നൽപണിമുടക്ക് നടത്തി
11:07 PM Sep 28, 2018 | Deepika.com