രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: രാജ്യത്തിന്റെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് ചുമതലയുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ കംപ്യൂട്ടർ എമർജൻസി റസ്പോണ്‍സ് ടീമിനെ (സിഇആർടി) വിവരാവകാശ നിയമ പരിധിയിൽനിന്നു ഒഴിവാക്കാൻ നീക്കം.
സിബിഐ, ബിഎസ്എഫ് തുടങ്ങി വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽ സിഇആർടിയെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന് അപേക്ഷ നൽകിയിരിക്കുകയാണ്. കേന്ദ്ര നിയമമന്ത്രാലയവും അനുബന്ധ വകുപ്പുകളും അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
വിവരാവകാശ നിയമത്തിന്റെ രണ്ടാമത് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ വിവരാവകാശ നിയമമനുസരിച്ച് ഫയൽ ചെയ്യുന്ന ചോദ്യങ്ങൾക്ക് സിഇആർടി മറുപടി നൽകേണ്ടതില്ല. രാജ്യത്ത് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ആഗോള ശരാശരിയിലും ഇരട്ടി സൈബർ ആക്രമണങ്ങൾ നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.
സൈബർ ആക്രമണങ്ങൾ, വിവരങ്ങൾ ചോർത്തൽ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നതിനും പരിഹാരം നിർദേശിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്രസർക്കാർ സ്ഥാപനമാണ് സിഇആർടി. സൈബർ ഹാക്കർമാരുടെ ഇടപെടലിനെ തുടർന്ന് എയിംസ് സർവറുകൾ തകരാറിലായത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണം നടത്തി വിവരങ്ങൾ വീണ്ടെടുത്തത് സിഇആർടിയുടെ വിദഗ്ധ സംഘമാണ്. സൈബർ സുരക്ഷാരംഗത്ത് നിർണായക ഇടപെടലുകൾ നടത്തുന്ന സ്ഥാപനമായതിനാൽ സിഇആർടിയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് ഇലക്ട്രോണിക്-ഐടി മന്ത്രാലയത്തിന്റെ നിർദേശം.
ഓണ്‍ലൈൻ തട്ടിപ്പുകൾ, സൈബർ ആക്രമണങ്ങൾ, വിവരങ്ങൾ ചോർത്തൽ എന്നിവ തടയുന്നതിന് വിപിഎൻ സേവനദാതാക്കളും ക്രിപ്റ്റോ കറൻസി സ്ഥാപനങ്ങളും ഉപയോക്താക്കളുടെ വിവരങ്ങൾ കുറഞ്ഞത് അഞ്ചു വർഷത്തേക്ക് ശേഖരിച്ചു സൂക്ഷിക്കണമെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ സിഇആർടി ആവശ്യപ്പെട്ടിരുന്നു.
വിവരങ്ങൾ ശേഖരിക്കാതെയും പങ്കുവയ്ക്കാതെയും ചെയ്യുന്നത് ഒരു വർഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം സിഇആർടിയുടെ നിർദേശം ഇന്റർനെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയും ഡിജിറ്റൽ അവകാശങ്ങളും ലംഘിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ വിപിഎൻ ദാതാക്കളായ എസ്എൻടി ഹോസ്റ്റിംഗ്സ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
വിപിഎൻ സേവനദാതാക്കൾക്കു പുറമേ ക്ലൗഡ് സേവന ദാതാക്കളും ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു സിഇആർടിയുമായി പങ്കുവയ്ക്കണമെന്നു നിർദേശമുണ്ട്. ഉപയോക്താക്കളുടെ പേര്, ഐപി അഡ്രസ്, വിലാസം, ഇ-മെയിൽ, ഫോണ്‍ നന്പറുകൾ തുടങ്ങിയ വിവരങ്ങളാണു സേവനദാതാക്കൾ ശേഖരിക്കേണ്ടത്.
സൈബർ സുരക്ഷയെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കുന്നു
01:37 AM Apr 01, 2023 | Deepika.com