ജയ്പുർ: 71 പേർ കൊല്ലപ്പെട്ട ജയ്പുർ സ്ഫോടനപരന്പര കേസിലെ നാലു പ്രതികളെയും രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതികൾക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു.
ഇതിനെതിരേ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റീസുമാരായ പങ്കജ് ഭണ്ഡാരി, സമീർ ജയിൻ എന്നിവരുടെ ബെഞ്ച് പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2008 മേയ് 13നായിരുന്നു ജയ്പുരിലെ ഏഴിടത്തു സ്ഫോടനമുണ്ടായത്. 71 പേർ കൊല്ലപ്പെടുകയും 185 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ജയ്പുർ സ്ഫോടനക്കേസ് അന്വേഷിച്ച ഏജൻസികൾക്കെതിരേ ഹൈക്കോടതി രൂക്ഷ വിമർശനമുയർത്തി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ രാജസ്ഥാൻ ഡിജിപിക്കു കോടതി നിർദേശം നല്കി. കേസിലെ അഞ്ചാം പ്രതിയെ വെറുതേ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. മുഹമ്മദ് സയിഫ്, മുഹമ്മദ് സൽമാൻ, സയ്ഫുർ, മുഹമ്മദ് സർവാർ അസ്മി എന്നിവരെയാണു ഹൈക്കോടതി വെറുതേ വിട്ടത്.
ജയ്പുർ സ്ഫോടനപരന്പര: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കി
01:54 AM Mar 30, 2023 | Deepika.com