ന്യൂഡൽഹി: കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്ന തൃണമൂൽ കോണ്‍ഗ്രസും മല്ലികാർജുൻ ഖാർഗെ വിളിച്ച പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തു.
രാഹുൽഗാന്ധിയെ ലോക്സഭാംഗത്വത്തിൽനിന്നു തിടുക്കത്തിൽ അയോഗ്യനാക്കിയതിനെതിരേയുള്ള പ്രതിഷേധപരിപാടികൾ ആലോചിക്കാൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിൽ നടന്ന യോഗത്തിലാണ് അപ്രതീക്ഷിതമായി തൃണമൂൽ നേതാക്കളായ പ്രസൂണ്‍ ബാനർജിയും ജവഹർ സർക്കറും പങ്കെടുത്തത്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത കറുപ്പണിഞ്ഞ പ്രതിഷേധത്തിലും തൃണമൂൽ എംപിമാർ പങ്കെടുത്തു.
തെലുങ്കാനയിലെ കെ. ചന്ദ്രശേഖര റാവുവിന്റെ ബിആർഎസും രാഹുൽ ഗാന്ധിയുടെ സവർക്കർ പ്രസ്താവനയിൽ പ്രതിഷേധിച്ച ശിവസേനയും സമാജ്വാദി പാർട്ടിയും കോണ്‍ഗ്രസിനോടൊപ്പം യോഗത്തിലും പ്രതിഷേധത്തിലും പങ്കുചേർന്നു.
തൃണമൂൽ, ശിവസേന, ബിആർഎസ്, ഡിഎംകെ, എസ്പി, ജെഡിയു, സിപിഎം, ആർജെഡി, എൻസിപി, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം, ആർഎസ്പി, നാഷണൽ കോണ്‍ഫറൻസ്, എംഡിഎംകെ തുടങ്ങിയ കക്ഷികൾ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും പ്രതിഷേധമാർച്ചിലും പങ്കെടുത്തു.
ജനാധിപത്യത്തിനെതിരേയുള്ള ആക്രമണത്തിൽ തൃണമൂലും ചേർന്നതിനെ കോണ്‍ഗ്രസ് അധ്യക്ഷൻ ഖാർഗെ സ്വാഗതം ചെയ്തു.
ബിജെപിയോടും കോണ്‍ഗ്രസിനോടും സമദൂരം പാലിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസ്താവന നടത്തിയശേഷമുള്ള വലിയ നിലപാടുമാറ്റമായിരുന്നു ഇന്നലത്തേത്. രാഹുലിനെ അയോഗ്യനാക്കിയ വിഷയത്തിൽ മാത്രമാണു കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതെന്ന് പിന്നീട് തൃണമൂൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്നും നേതാക്കൾ വിശദീകരിച്ചു.
ഇന്നലെ രാത്രിയിൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന അത്താഴവിരുന്നിലും തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ബിആർഎസ് എന്നീ കക്ഷികളുൾപ്പെടെ എല്ലാ പ്രതിപക്ഷപാർട്ടികളിലെയും പ്രതിനിധികൾ പങ്കെടുത്തു. സോണിയഗാന്ധിയും രാഹുൽഗാന്ധിയും പങ്കെടുത്തു. ഖാർഗെയുടെ സമ്മർദത്തെത്തുടർന്നാണു യോഗത്തിൽ രാഹുൽ പങ്കെടുത്തത്.
കോണ്‍ഗ്രസിനു കൈകൊടുത്ത് തൃണമൂൽ
01:15 AM Mar 28, 2023 | Deepika.com