ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചു രാജ്ഘട്ടിൽ കോണ്ഗ്രസ് നേതാക്കളുടെ സത്യഗ്രഹം. രാഹുൽ ഗാന്ധിക്കു പിന്നാലെ കേന്ദ്രസർക്കാരിനെതിരേ സഹോദരിയും കോണ്ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു.
രാജ്യത്തിന്റെ ജനാധിപത്യത്തെ ജീവൻ കൊടുത്തു സംരക്ഷിച്ചത് ഗാന്ധികുടുംബമാണെന്നും രക്തസാക്ഷിയായ മുൻ പ്രധാനമന്ത്രിയുടെ മകന് രാജ്യത്തെ അപമാനിക്കാൻ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാൻ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച രാഹുൽഗാന്ധിക്കു രാജ്യത്തെ ജനങ്ങളെ അപമാനിക്കാൻ കഴിയില്ല.
ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ചങ്ങാത്ത മുതലാളിമാർക്കുവേണ്ടി പൊതുജനത്തെ കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
പാർലമെന്റിൽ നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത രാഹുൽ ഗാന്ധി വെറുപ്പിന്റെ രാഷ്ട്രീയമല്ല കോണ്ഗ്രസിന്റേതെന്നു വ്യക്തമാക്കിയതാണ്. കോണ്ഗ്രസിനെ ലക്ഷ്യമാക്കി ബിജെപി കുടുംബവാദത്തെക്കുറിച്ച് സംസാരിക്കുന്നു. സ്വന്തം പ്രജകളുടെ ക്ഷേമത്തിനായി പൊരുതിയ പഞ്ചപാണ്ഡവരും ശ്രീരാമനും കുടുംബവാദികളാണോയെന്നു ബിജെപി മറുപടി പറയണം.
ഗാന്ധികുടുംബത്തിലെ അംഗങ്ങൾ ഓരോരുത്തരും രാജ്യത്തിനായി പൊരുതിയവരാണ്. അക്രമികളുടെ വെടിയേറ്റു മരിച്ച രക്തസാക്ഷിയുടെ മകനെ നവാബിനെ ഒറ്റുകൊടുത്ത മിർ ജാഫറെന്നാണു ബിജെപി അഭിസംബോധന ചെയ്തത്-പ്രിയങ്ക പറഞ്ഞു.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹത്തിൽ അശോക് ഗെഹ്ലോട്ട്, സൽമാൻ ഖുർഷിദ്, പി. ചിദംബരം, ജയ്റാം രമേഷ്, മുകുൾ വാസ്നിക്, പവൻ കുമാർ ബൻസാൽ, കെ.സി. വേണുഗോപാൽ, ശക്തിസിൻഹ് ഗോഹിൽ എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോണ്ഗ്രസ് നേതാക്കളും പങ്കെടുത്തു.
രാജ്ഘട്ട് സ്മൃതിസമുച്ചയത്തിൽ പ്രവേശിക്കാൻ പോലീസ് അനുമതി നിഷേധിച്ചെങ്കിലും നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് പിന്നീട് അനുമതി നൽകുകയായിരുന്നു. പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ഗുജറാത്ത്, ജമ്മു-കാഷ്മീർ സംസ്ഥാനങ്ങളിൽനിന്നുള്ള കോണ്ഗ്രസ് പ്രവർത്തകരും സത്യഗ്രഹത്തിൽ പങ്കെടുത്തു.
ബിജെപിയുടെ ഒബിസി പ്രീണനം വ്യാജമെന്ന് ഖാർഗെ
ന്യൂഡൽഹി: മോദി നാമധാരികൾക്കെതിരേയുള്ള രാഹുലിന്റെ പരാമർശം ഒബിസി സമുദായത്തിനെതിരേയുള്ള അനാദരവാണെന്ന ബിജെപി നേതാക്കളുടെ വിമർശനത്തെ പരിഹസിച്ചു കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരെ തികച്ചും മോശമായി അഭിസംബോധന ചെയ്തവരാണ് ഇപ്പോൾ ഒബിസി വിഭാഗക്കാരെക്കുറിച്ചോർത്തു പരിതപിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. പൊതുമുതൽ കൊള്ളയടിച്ചു രാജ്യം വിട്ടവരെ വിമർശിക്കുന്നതിൽ പ്രധാനമന്ത്രി വേവലാതിപ്പെടുന്നത് എന്തിനെന്നും ഖാർഗെ ചോദിച്ചു.
രക്തസാക്ഷിയുടെ മകന് രാജ്യദ്രോഹിയാകാനാകില്ല: പ്രിയങ്ക
12:43 AM Mar 27, 2023 | Deepika.com