സെബി മാത്യു
ന്യൂഡൽഹി: മാപ്പു പറയാൻ തന്റെ പേര് സവർക്കർ എന്നല്ലെന്നു കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധി. ലണ്ടൻ പ്രസംഗത്തിലും മോദിസമുദായത്തെ അപമാനിച്ചു എന്നാരോപിച്ചും രാഹുൽഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. “എന്റെ പേര് സവർക്കറെന്നല്ല. ഞാനൊരു ഗാന്ധിയാണ്. ഞാൻ മാപ്പ് പറയില്ല’’ എന്നാണു രാഹുൽ പറഞ്ഞത്.
ആജീവനാന്തം അയോഗ്യനാക്കിയാലും ജീവപര്യന്തം ജയിലിൽ അടച്ചാലും പോരാട്ടം തുടരുകതന്നെ ചെയ്യും. എന്നെയൊന്നു നോക്കൂ, എനിക്കു വല്ല കുലുക്കവുമുണ്ടോ എന്ന മട്ടിലായിരുന്നു രാഹുലിന്റെ അടുത്ത ഡയലോഗ്. “എന്നെ കണ്ടാൽ ദുഃഖിതനാണെന്നു തോന്നുന്നുണ്ടോ, ഞാൻ അങ്ങേയറ്റം ഉത്സാഹവാനല്ലേ’’പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അവർക്ക് എന്നെ ശരിക്കുമറിയില്ല, ഞാൻ അവരെക്കണ്ടു ഭയക്കാനൊന്നും പോകുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ രാഹുലിന്റെ വാക്കുകൾ കേൾക്കാൻ സഹോദരി പ്രിയങ്ക ഗാന്ധിയും മാധ്യമപ്രവർത്തകർക്കിടയിൽ ഇരിപ്പുണ്ടായിരുന്നു.
കോടതിവിധിക്കും അയോഗ്യനാക്കിയതിനും പിന്നാലെ തന്നെ പിന്തുണച്ചു രംഗത്തെത്തിയ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും രാഹുൽ നന്ദി പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിനുശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സർക്കാരിനുമെതിരേ രൂക്ഷവിമർശനങ്ങളാണു രാഹുൽ നടത്തിയത്.
താൻ അടുത്തതായി എന്താണു പറയാൻ പോകുന്നതെന്നോർത്ത് മോദിക്കു പേടിയാണ്. അയോഗ്യനാക്കിയതിന്റെ കാരണവുമതാണ്. മോദിയുടെ കണ്ണുകളിലെ ഭയവും നേരിട്ടു കണ്ടതാണ്. അതുകൊണ്ടുതന്നെയാണ് പാർലമെന്റിനുള്ളിൽ, തന്നെ സംസാരിക്കാൻ അവർ അനുവദിക്കാത്തതെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ അന്താരാഷ്ട്ര ശക്തികളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന ബിജെപിയുടെ ആരോപണവും രാഹുൽ തള്ളിക്കളഞ്ഞു. താൻ ഇന്ത്യാവിരുദ്ധശക്തികളെ സഹായിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഈ ആരോപണങ്ങൾക്കു പാർലമെന്റിൽ മറുപടി പറയാൻ അവസരം തരണമെന്നു സ്പീക്കറോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, സ്പീക്കർ അനുവദിച്ചില്ല. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്കും സത്യത്തിനുംവേണ്ടി പോരാടുക എന്നതു മാത്രമാണ് ഒരേയൊരു ലക്ഷ്യം. ആജീവനാന്തം അയോഗ്യത കൽപ്പിച്ചാലും ജീവപര്യന്തം ജയിലിൽ അടച്ചാലും താൻ ഇതേ പാതയിൽ മുന്നോട്ടുതന്നെ നീങ്ങുമെന്നും രാഹുൽ വ്യക്തമാക്കി.
പിന്നാക്കസമുദായ വിരുദ്ധനായി ബിജെപി തന്നെ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് മറ്റു വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. താൻ ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ. അദാനിക്കു ധാരാളം വ്യാജ കന്പനികളുണ്ട്. 20,000 കോടിയോളം രൂപയാണ് ഈ കന്പനികളിൽ നിക്ഷേപിച്ചിരിക്കുന്നത്. അത് അദാനിയുടെ പണവുമല്ല. അപ്പോൾ പിന്നെ ആ പണം മുഴുവൻ ആരുടേതാണെന്നും രാഹുൽ ചോദിച്ചു.
അദാനിയും മോദിയുമായുള്ള അടുത്ത ബന്ധത്തിന്റെ തെളിവ് താൻ പാർലമെന്റിന്റെ മേശപ്പുറത്തു വച്ചതാണ്. അദാനിക്കു വിമാനത്താവളങ്ങൾ പതിച്ചു നൽകുന്നതിനുവേണ്ടി നിയമങ്ങൾ എങ്ങനെയൊക്കെ ഭേദഗതി ചെയ്തുവെന്നു വിശദീകരിച്ച് ലോക്സഭാ സ്പീക്കർക്ക് കത്തു നൽകിയതാണ്. എന്നാൽ, ഒരു പ്രതികരണവും ഉണ്ടായില്ല. പകരം തന്റെ പ്രസംഗം ലോക്സഭയുടെ രേഖകളിൽനിന്നു നീക്കം ചെയ്യുകയാണുണ്ടായത്.
ബിജെപി മന്ത്രിമാർ തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾക്കു മറുപടി പറയാൻ അവസരം തരണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടും അനുമതി ലഭിച്ചില്ല. ഇക്കാര്യം സ്പീക്കറോട് നേരിട്ടു ചോദിച്ചപ്പോൾ നിങ്ങളെ സംസാരിക്കാൻ അനുവദിക്കാൻ എനിക്കു കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും രാഹുൽ വ്യക്തമാക്കി.
ഇപ്പോൾ നടപ്പാക്കിയ അയോഗ്യതയടക്കം ബിജെപി മന്ത്രിമാരും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാംതന്നെ അദാനി വിഷയത്തിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ്. അവരെ സംബന്ധിച്ച് രാജ്യം എന്നുവച്ചാൽ അദാനിയും അദാനി എന്നാൽ രാജ്യവുമാണ്.
താൻ എപ്പോഴും എല്ലാക്കാലത്തും സാഹോദര്യത്തെക്കുറിച്ചു സംസാരിക്കുന്ന വ്യക്തിയാണ്. താൻ പറഞ്ഞത് ഒബിസി വിഭാഗത്തെക്കുറിച്ചല്ല. സർക്കാരിന്റെ ഇപ്പോഴത്തെ അങ്കലാപ്പ് പ്രതിപക്ഷത്തിന് ഗുണം ചെയ്യുകയേയുള്ളൂവെന്നും രാഹുൽ പറഞ്ഞു.
"മാപ്പു പറയാൻ എന്റെ പേര് സവർക്കറെന്നല്ല' , ആഞ്ഞടിച്ച് രാഹുൽ
01:35 AM Mar 26, 2023 | Deepika.com