ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനി ക്രമക്കേടുകളെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനു പിന്നാലെ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്തിലെ കോടതിവിധി കൂടി എത്തിയ സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ നീക്കം.
ഇന്നലെ വൈകുന്നേരം ലോക്സഭ പിരിഞ്ഞശേഷം മുതിർന്ന മന്ത്രിമാരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കർ ഓം ബിർലയെ ചെന്നു കണ്ട് നടത്തിയ ചർച്ച അഭ്യൂഹം ശക്തമാക്കി.
അദാനി പ്രശ്നവും രാഹുലിനെതിരായ സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ വിധിയും പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കരുതെന്നാണ് സർക്കാരിന്റെ തീരുമാനമെന്നാണു സൂചന. സമ്മേളനം ഇന്ന് അവസാനിപ്പിക്കണമോ അടുത്തയാഴ്ച നിർത്തണമോയെന്നതിൽ ഇന്നു തീരുമാനമുണ്ടാകും.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, നിയമമന്ത്രി കിരണ് റിജിജു എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സ്പീക്കറുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദം ആരംഭിച്ചതുമുതൽ ലോക്സഭയും രാജ്യസഭയും തുടർച്ചയായി സ്തംഭിച്ചത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. സഭാ സ്തംഭനം ഒഴിവാക്കാനായി സ്പീക്കറും രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകറും നടത്തിയ ചർച്ചകൾ വിജയിച്ചിരുന്നില്ല.
അദാനി പ്രശ്നത്തിൽ ജെപിസി അന്വേഷണം കൂടിയേ തീരൂവെന്ന് പ്രതിപക്ഷവും ഇംഗ്ലണ്ടിലെ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടാണു ബഹളം. ഇരുപക്ഷവും നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതിനു പിന്നാലെയാണ് പതിവില്ലാത്ത കൂടിക്കാഴ്ചയ്ക്കായി സ്പീക്കറെ പ്രധാനമന്ത്രി ചെന്നു കണ്ടത്.
പാർലമെന്റ് സ്തംഭനം ഒഴിവാക്കാനാണു ചർച്ചയെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, ജെപിസി അന്വേഷണം ഒഴിവാക്കാനും രാഹുലിനെ പ്രസംഗിക്കാൻ പോലും അനുവദിക്കാത്തതിനെതിരേയുള്ള വിമർശനത്തിൽനിന്നു തടിതപ്പാനും സമ്മേളനം വെട്ടിച്ചുരുക്കാമെന്ന തന്ത്രമാണ് സർക്കാരിന്റേത്.
പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ നീക്കം
02:04 AM Mar 24, 2023 | Deepika.com