ന്യൂഡൽഹി: പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജികളിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി.
പശ്ചിമഘട്ടത്തിലെ വനനശീകരണവും മറ്റു വിനാശകരമായ പ്രവർത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് കേന്ദ്രത്തോടു മറുപടി നൽകാൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദീവാല എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശം നൽകിയത്. കേരളം, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള വിവിധ സംഘടനകളാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.
പശ്ചിമഘട്ട സംരക്ഷണത്തിനായി അന്തിമ വിജ്ഞാപനമിറക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരും പശ്ചിമഘട്ടം സ്ഥിതിചെയ്യുന്ന ആറു സംസ്ഥാനങ്ങളിലെ സർക്കാരുകളും നിരന്തരം അവഗണിക്കുന്നതിനാൽ പ്രദേശത്ത് വ്യാപകമായ വിനാശമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.
പശ്ചിമഘട്ട സംരക്ഷണം ഭരണഘടനാപരമായ ഒന്നാണ്. ജീവിക്കാനും അതിജീവനത്തിനുമുള്ള അവകാശവുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. ആറു സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരുമായി ചേർന്ന് പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 2019ൽ നൽകിയ ഹർജിയിൽ 2020ൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും നോട്ടീസ് അയച്ചിരുന്നു.
പശ്ചിമഘട്ട സംരക്ഷണം: നിലപാടു തേടി സുപ്രീംകോടതി
02:04 AM Mar 24, 2023 | Deepika.com