ന്യൂഡൽഹി: നിർഭയമായി സത്യം പറഞ്ഞതിന്റെ പേരിൽ രാഹുൽഗാന്ധിയെ ഭയപ്പെടുത്തി നിശബ്ദമാക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം ഇനിയുമത് തുടരുമെന്നും കോടതിവിധിയെ നിയമപരമായി നേരിടുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
സത്യവും നീതിയും ഭരണകൂടം തമസ്കരിക്കുന്പോൾ അതിനെതിരേ ശബ്ദമുയർത്തുകയും അതു ജനത്തോട് നിർഭയം വിളിച്ചുപറയുകയും ചെയ്യുന്ന നേതാവാണ് രാഹുൽഗാന്ധി.
അതിന്റെ പേരിൽ ഇഡിയെയും സിബിഐയെയും പോലീസിനെയും ഉൾപ്പെടെ ദുരുപയോഗം ചെയ്തു മോദി ഭരണകൂടം ഉയർത്തിയ എല്ലാ പ്രതിസന്ധികളെയും രാഹുൽ തന്റേടത്തോടെ നേരിടുകയും സത്യം നിർഭയമായി ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. അത് അദ്ദേഹവും കോണ്‍ഗ്രസ് പാർട്ടിയും തുടരുകതന്നെ ചെയ്യും.
നീതിന്യായ വ്യവസ്ഥയിൽ ഇപ്പോഴും കോണ്‍ഗ്രസിനു വിശ്വാസമുണ്ട്. മേൽക്കോടതികളിൽ ഈ കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുന്നതോടൊപ്പം ജനകീയ കോടതിയിലും ശക്തമായ പോരാട്ടവുമായി മുന്നോട്ടു പോകും.
കേസുകൾ പടച്ചുണ്ടാക്കി രാജ്യത്തെ പ്രതിപക്ഷത്തെ ഞെക്കിക്കൊല്ലുന്ന മോദിസർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടികളെന്നും ഇതൊന്നും കണ്ടു ഭയന്നോടുന്ന വ്യക്തിയല്ല അദ്ദേഹമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
നിശബ്ദമാക്കാമെന്നു കരുതേണ്ട: കെ.സി. വേണുഗോപാൽ
02:04 AM Mar 24, 2023 | Deepika.com