റാഞ്ചി: ജാർഖണ്ഡിൽ വീട്ടിൽ നടത്തിയ റെയ്ഡിനിടെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പോലീസുകാർ ബൂട്ടിനു ചവിട്ടിക്കൊന്നുവെന്നു മാതാപിതാക്കൾ ആരോപിച്ചു.
ഗിരിദിഹ് ജില്ലയിലെ കോഷോദിൻഘി ഗ്രാമത്തിലാണ് നിഷ്ഠുര സംഭവം അരങ്ങേറിയത്. കുടുംബാംഗങ്ങളുടെ പരാതിയിൽ ആറു പോലീസുകാർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരെ സസ്പെൻഡ് ചെയ്തു.
ബുധനാഴ്ചയാണു ജാർഖണ്ഡിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തച്ഛൻ ഭൂഷൺ പാണ്ഡെയെയും മറ്റൊരാളെയും തേടി അഞ്ചു പോലീസുകാർ പുലർച്ചെ 3.20നു വീട്ടിലെത്തിയിരുന്നു. വാതിൽ ബലമായി തുറന്നാണു പോലീസ് സംഘം വീട്ടിൽ പ്രവേശിച്ചത്.
പോലീസിനെ കണ്ടതോടെ കുടുംബാംഗങ്ങൾ പുറത്തേക്കോടി. പോലീസിന്റെ പരിശോധന കഴിഞ്ഞ് കുടുംബാംഗങ്ങൾ വീട്ടിനകത്ത് കയറിയപ്പോൾ കുഞ്ഞ് മരിച്ചുകിടക്കുന്നതാണു കണ്ടത്. ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പോലീസുകാർ ബൂട്ടിനു ചവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ നേഹ ദേവി ആരോപിച്ചു.
കുഞ്ഞിന്റെ പ്ലീഹയ്ക്കു ചതവുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഗിരിദിഹ് എസ്പി അമിത് രേണു പറഞ്ഞു. പോസ്റ്റ്മോർട്ടം പൂർണമായും വീഡിയോയിൽ പകർത്തിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടു.
പിഞ്ചുകുഞ്ഞിനെ പോലീസുകാർ ചവിട്ടിക്കൊന്നെന്ന് ; ജാർഖണ്ഡിൽ ആറു പോലീസുകാർക്കു സസ്പെൻഷൻ
02:04 AM Mar 24, 2023 | Deepika.com