ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനവിഷയത്തിൽ കേന്ദ്രസർക്കാർ നടപടികളെ അതിരൂക്ഷമായി വിമർശിച്ച് വീണ്ടും സുപ്രീംകോടതി കൊളീജിയം.
ശിപാർശ നൽകിയ പലരുടെയും പേരുകളിൽ കേന്ദ്രസർക്കാർ പ്രത്യേകം തെരഞ്ഞെടുപ്പു നടത്തിയാണ് നിയമനം നടത്തുന്നത്. ചിലരുടെ നിയമനം വൈകിക്കുയോ അംഗീകാരം നൽകാതിരിക്കുകയോ ചെയ്യുന്നു. ആവർത്തിച്ചു നൽകിയ ശിപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം എടുക്കാത്തത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട കൊളീജിയം യോഗം വിലയിരുത്തിയത്.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ശിപാർശ ചെയത അഭിഭാഷകൻ ജോണ് സത്യന്റെ നിയമനത്തിൽ കേന്ദ്രസർക്കാർ തീരുമാനം എടുക്കാത്തതിനെ കൊളീജിയം പ്രമേയത്തിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജനുവരി 17ന് ജോണ് സത്യന്റെ പേര് കൊളീജിയം വീണ്ടും അയച്ചിരുന്നു.
എന്നാൽ, ഇദ്ദേഹത്തിന്റെ പേര് ശിപാർശ ചെയ്തതിനുശേഷം നിർദേശിച്ച പേരുകളിൽ പലതിലും കേന്ദ്രം അംഗീകാരം നൽകി നിയമനം നടത്തി. ഒറ്റത്തവണ ശിപാർശ ചെയ്ത പേരുകൾ പോലും ജോണ് സത്യനെ മറികടന്ന് നിയമനം നടത്തി. ഏറെ വിവാദം ഉയർത്തിയ ജസ്റ്റീസ് എൽ. വിക്ടോറിയ ഗൗരിയുടെ നിയമനവും ഇതിൽ ഉൾപ്പെടുന്നുവെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഒരു ലേഖനം സമൂഹമാധ്യമത്തിൽ പങ്കുവച്ചു എന്നതാണ് ജോണ് സത്യന്റെ നിയമനത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കാതിരിക്കുന്നതിനുള്ള കാരണം. എന്നാൽ, ജോണ് സത്യൻ ജഡ്ജിയാകാൻ ഏറ്റവും അനുയോജ്യനാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന്റെ വാദങ്ങളെ കൊളീജിയം തള്ളിയിരുന്നു. കൊളീജിയം ശിപാർശ ചെയ്ത പേരുകളിൽ സീനിയോറിറ്റി മറികടന്ന് കേന്ദ്രം നിയമനം നടത്തുന്നതിനെയും പ്രമേയത്തിൽ പ്രത്യേകം വിമർശിച്ചിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകൻ രാമസ്വാമി നീലകണ്ഠന്റെ പേര് കഴിഞ്ഞ ജനുവരി 17നു ചേർന്ന കൊളീജിയം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ശിപാർശ ചെയ്തിരുന്നു. ഇപ്പോൾ ശിപാർശ ചെയ്തിരിക്കുന്ന രാജശേഖറേക്കാൾ സീനിയറായ ഇദ്ദേഹത്തിന്റെ നിയമനം വളരെ നേരത്തേതന്നെ നടക്കേണ്ടതായിരുന്നു എന്നാണ് കൊളീജിയത്തിന്റെ പ്രമേയത്തിൽ പറയുന്നത്. രാമസ്വാമി നീലകണ്ഠന്റെ നിയമനം വിജ്ഞാപനം ഇറക്കിയതിനു ശേഷമാണ് രാജശേഖറുടെ നിയമനം വിജ്ഞാപനം ചേയ്യേണ്ടതെന്നും കൊളീജിയം നിർദേശിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന കൊളീജിയം യോഗത്തിൽ ജില്ലാ ജഡ്ജിമാരായ ആർ. ശക്തിവേൽ, പി. ധനബൽ, ചിന്നസ്വാമി കുമരപ്പൻ, കെ. രാജശേഖർ എന്നിവരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി ശിപാർശ ചെയ്തു.
ജഡ്ജിമാരുടെ നിയമനം:കേന്ദ്രത്തിനെതിരേ വീണ്ടും കൊളീജിയം
02:20 AM Mar 23, 2023 | Deepika.com