സെബി മാത്യു
ന്യൂഡൽഹി: ഡൽഹിയിൽ ബ്രിട്ടീഷ് ഹൈകമ്മീഷന്റെ പുറത്തും ഹൈക്കമ്മീഷണർ അലക്സ് എല്ലിസിന്റെ വസതിക്കു മുന്നിലുമുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്തു.
ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരേ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധമുണ്ടായതിനു പിന്നാലെയാണ് പോലീസ് നടപടി. ആക്രമണ സമയത്ത് ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിന്റെ പ്രതികാരനടപടിയാണ് ഇന്ത്യ സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ.
അതിനിടെ ബുധനാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിലെ സുരക്ഷാ സംവിധാനങ്ങൾ യുകെ വർധിപ്പിച്ചിട്ടുണ്ട്. ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധത്തിന് ആസൂത്രണം ചെയ്തതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്.
എന്നാൽ, പോലീസ് ബാരിക്കേഡുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടു പ്രതികരിക്കാൻ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ തയാറായിട്ടില്ല. ഹൈക്കമ്മീഷൻ ഓഫീസിനോ ഹൈക്കമ്മീഷണറുടെ വീടിനു മുന്നിലോയുള്ള സുരക്ഷയിൽ ഇളവ് വരുത്തിയിട്ടില്ലെന്നും യാത്രയ്ക്കു തടസം സൃഷ്ടിച്ച ബാരിക്കേഡുകൾ മാത്രമാണ് നീക്കം ചെയ്തതെന്നുമാണ് ഡൽഹി പോലീസ് നൽകുന്ന വിശദീകരണം. സുരക്ഷാ വിഷയങ്ങളിൽ പരസ്യപ്രതികരണം നടത്തില്ലെന്നാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് വ്യക്തമാക്കിയത്.
ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ ദിവസങ്ങളിൽ ഇന്ത്യക്ക് പുറത്താണുള്ളത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനു മുൻപിലുള്ള പോലീസ് ബാരിക്കേഡുകൾ ആണ് ആദ്യം നീക്കം ചെയ്തത്. തൊട്ടു പിന്നാലെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന മണൽച്ചാക്കുകളും എൻഡിഎംസി ജീവനക്കാർ നീക്കംചെയ്തു.
ഇതിന് മുൻപ് 2013ൽ ന്യൂയോർക്കിലെ ഇന്ത്യൻ കോണ്സൽ ജനറൽ ദേവയാനി ഖോബ്രഗഡേക്ക് തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ അമേരിക്കയിൽ മോശം പെരുമാറ്റം നേരിടേണ്ടിവന്നതിന്റെ പിന്നാലെ ഇന്ത്യ ഡൽഹിയിലെ അമേരിക്കൻ എംബസിക്കു ചുറ്റിനുമുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങൾ പിൻവലിച്ചിരുന്നു.
ഡൽഹി രാജാജി മാർഗിലുള്ള ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഏറ്റവും കുടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള വിദേശ നയതന്ത്ര കേന്ദ്രമായിരുന്നു. 2001ൽ അഫ്ഗാൻ യുദ്ധത്തെ ത്തുടർന്ന് ഇവിടുത്തെ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. അതോടൊപ്പം ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വസതികളുടെ സുരക്ഷയും വർധിപ്പിച്ചിരുന്നു.
ഖലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗിനെതിരേ പഞ്ചാബ് സർക്കാർ സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുനേരെ ഖലിസ്ഥാൻ അനുകൂലികളായ സംഘം ആക്രമണം നടത്തിയത്. ഓഫീസിനു നേരേ ആക്രമണം നടത്തുകയും ദേശീയപതാകയെ അപമാനിക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സുരക്ഷ പിൻവലിച്ച് ഇന്ത്യ
02:17 AM Mar 23, 2023 | Deepika.com